പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം കൈമാറിയെന്ന പരാതിയിൽ ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോര്‍ട്ട് കൈമാറി. പുറത്തുവന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പടെയാണ് റിപ്പോർട്ട് കൈമാറിയത്.
എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ കണ്ണാടി പഞ്ചായത്തിൽ പ്രചാരണത്തിന് എത്തിയപ്പോൾ ഇവരുടെ ഒപ്പമുണ്ടായിരുന്ന യുവതി വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് യുഡിഎഫ് നേതൃത്വം കളക്ടർക്ക് പരാതി നൽകുകയായിരുന്നു.
പണം കൈമാറിയത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെ പണം നൽകിയത് കൂട്ടത്തിലുള്ള യുവതിയുടെ വല്യമ്മയ്ക്കാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. വിവാദമായതോടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ അറിയില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് തിരുത്തകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ ശോഭ സുരേന്ദ്രൻ തള്ളിക്കളഞ്ഞിരുന്നു. കോൺഗ്രസ് പറഞ്ഞുവിട്ട വനിതയാണ് പണം നൽകിയതെന്നായിരുന്നു ശോഭയുടെ വാദം.