തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രതിയായ കെ.എ. രതീഷിനോട് ഔദ്യോഗിക പദവികളിൽനിന്ന് ഒഴിയാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടതായി സൂചന. നിലവിൽ ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്‌സ് എംഡി, ഖാദി ക്ഷേമ ബോർഡ് ചെയർമാൻ എന്നീ മൂന്ന് പ്രധാന ചുമതലകളാണ് രതീഷ് വഹിക്കുന്നത്.
കേസിന്‍റെ വിചാരണാ നടപടികൾ ഉടൻ ആരംഭിക്കാനിരിക്കെ, പ്രതിസ്ഥാനത്തുള്ള ഒരാൾ ഇത്തരം പ്രധാന പദവികളിൽ തുടരുന്നത് സർക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
സിബിഐയുടെ കുറ്റപത്രത്തിൽ പ്രതിയായ ഉദ്യോഗസ്ഥൻ പ്രധാന ചുമതലകളിൽ തുടരുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. വിചാരണ നേരിടാനിരിക്കുന്ന ഒരു പ്രതി എങ്ങനെയാണ് സർക്കാരിന്‍റെ മൂന്ന് പ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
അഴിമതിക്കേസിൽ കെ.എ. രതീഷിനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. കോടതിയുടെ ഭാഗത്തുനിന്നും വിമർശനമുയർന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ രാജി ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന.