ചങ്ങനാശേരി: എയ്ഡഡ് സ്കൂള്‍ അധ്യാപക, അനധ്യാപക നിയമനാംഗീകാരം വിവിധ കാരണങ്ങള്‍ ഉന്നയിച്ച് അനന്തമായി നീട്ടുന്നതും തടയപ്പെടുന്നതും പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണെന്നും ഇത് കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിയില്ലെന്നും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചങ്ങനാശേരിയില്‍ നടന്ന പ്രതിനിധിസമ്മേളനം പ്രമേയം പുറത്തിറക്കി.
എന്‍എസ്എസിന് ലഭിച്ച സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുള്ള പ്രകാരം ഭിന്നശേഷി സംവരണ തസ്തികകള്‍ ഒഴിച്ചിട്ട് മറ്റ് അധ്യാപക തസ്തികകളില്‍ സ്ഥിരനിയമനം നടത്താന്‍ കഴിയുന്ന സാഹചര്യമുണ്ട്.
ഇരുപതിനായിരത്തോളം വരുന്ന അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്തത് സര്‍ക്കാര്‍ കാട്ടുന്ന അനീതിയാണ്. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തത് എന്ന സര്‍ക്കാര്‍ ഭാഷ്യം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
ഇക്കാര്യത്തില്‍ സ്ഥാപിത താത്പര്യങ്ങള്‍ മുന്‍നിർത്തിയുള്ള വിദ്യാഭ്യാസ വിരുദ്ധമായ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തി നിയമനാംഗീകാരം നല്കാന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പ്രമേയം അവതരിപ്പിച്ചു.