ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ കന്നുകാലി കടത്തുകാരുടെ വാഹനം ഇടിച്ച് ഗോ സംരക്ഷകൻ കൊല്ലപ്പെട്ടു. കോസി കലാൻ പോലീസ് ഔട്ട്പോസ്റ്റ് പരിധിയിലുള്ള നവിപൂർ ഗ്രാമത്തിനടുത്തുള്ള കോസി പ്രദേശത്താണ് സംഭവം.
'ഫർസ വാലെ ബാബ' എന്ന പേരിൽ പ്രദേശത്ത് അറിയപ്പെടുന്ന ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്. കന്നുകാലിയെ കടത്തുന്നുണ്ടെന്ന് സംശയിച്ച് ചന്ദ്രശേഖർ തന്റെ മോട്ടോർ സൈക്കിളിൽ ഒരു ട്രക്ക് പിന്തുടരുകയായിരുന്നു. ഇതിനിടെ, ട്രക്ക് ചന്ദ്രശേഖറിനെ ഇടിച്ചു. ഗുരുതര പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സംഭവസ്ഥലത്ത് നിന്നും ഒരു പ്രതിയെ പിടികൂടിയതായും മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.