മൈസൂരു: തമിഴ്നാട്ടിലേക്ക് കാവേരി വെള്ളം തുറന്നുവിടുന്നതിനെതിരേ പ്രതിഷേധിക്കുന്ന സംഘടനകൾ സമരത്തിൽനിന്ന് പിന്മാറണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.കബനി റിസർവോയർ പൂർണശേഷിയിലെത്തിയാൽ തുറന്നുവിടാതെ നിർവാഹമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലേക്ക് അടുത്ത 15 ദിവസം 3500 ക്യൂസെക്സ് വെള്ളം വിട്ടുനൽകാൻ കാവേരി വാട്ടർ മാനേജ്മെന്റ് അഥോററ്റി നിർദേശിച്ചതിനെത്തുടര്‍ന്ന് കർണാടകയിൽ വ്യാപക പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വിഷയത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കബനിയിലേക്കുള്ള നീരൊഴുക്ക് 40,000 ക്യൂസെക്സ് ആയി ഉയർന്നതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. പ്രകൃതിയുടെ ശക്തിയെ മനുഷ്യന്റെ തീരുമാനങ്ങൾകൊണ്ട് നിയന്ത്രിക്കാനാവില്ല.
വെള്ളം വിട്ടുനൽകേണ്ടെന്ന് നമ്മൾ തീരുമാനിച്ചാലും ഡാം നിറഞ്ഞാൽ അത് തടഞ്ഞുനിർത്താനാകില്ല. പ്രതിഷേധക്കാർ വെള്ളമൊഴുകുന്ന സ്ഥലത്തേക്ക് പോകാൻ പാടില്ല. ശക്തമായ വെള്ളപ്പൊക്കത്തിൽ അപകടങ്ങൾ സംഭവിച്ചേക്കാം- ഡി.കെ. ശിവകുമാർ പറഞ്ഞു.