ന്യൂഡൽഹി: രാജ്യത്തു വർധിച്ചുവരുന്ന തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി എംപി.
പാർലമെന്റിനു പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, വിലക്കയറ്റവും തൊഴിലില്ലായ്മയും പൊതുജനങ്ങൾ എത്രത്തോളം സഹിക്കുമെന്ന് പ്രിയങ്ക ചോദിച്ചു.
പാർലമെന്റിൽ അർഥവത്തായ ചർച്ച നടത്തിയിരുന്നെങ്കിൽ ജനങ്ങളുടെ ആശങ്ക അവിടെ ഉയർത്താമായിരുന്നുവെന്നും വയനാട് എംപി അഭിപ്രായപ്പെട്ടു. പാചകവാതക വിലവർധന ചൂണ്ടിക്കാട്ടി പൊതുജനങ്ങളാണ് ഭാരം വഹിക്കുന്നതെന്നും കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
വേറിട്ട വാർത്താസമ്മേളനവുമായാണ് മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചത്. അടുപ്പും കുക്കറും ഗ്യാസ് സിലിണ്ടറും നിരത്തിയായിരുന്നു മഹിളാ കോണ്ഗ്രസ് അധ്യക്ഷ അൽക്ക ലാംബ കോണ്ഗ്രസ് കാര്യാലയത്തിൽ വാർത്താസമ്മേളനം നടത്തിയത്.
“പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു’ എന്ന് രേഖപ്പെടുത്തിയ വെളുത്ത ടീ-ഷർട്ടണിഞ്ഞായിരുന്നു മഹിളാ കോണ്ഗ്രസ് അധ്യക്ഷയെത്തിയത്. കേന്ദ്ര പെട്രോളിയംമന്ത്രി ഹർദീപ് സിംഗ് പുരി രാജിവയ്ക്കണമെന്നും എൽപിജി വിലവർധന ഉടൻ പിൻവലിക്കണമെന്നും അൽക്ക ലാംബ ആവശ്യപ്പെട്ടു