രാമങ്കരി: റോഡിലെ കാട് നീക്കം ചെയ്യണമെന്ന് കളക്ടർ, അറിഞ്ഞഭാവം നടിക്കാതെ ചന്പക്കുളം പഞ്ചായത്ത്. 12-ാം വാർഡ് പൊയ്ക്കാരകളം-വടക്കും മുറി റോഡിനോട് ചേർന്ന് കടകലും പാഴ്മരങ്ങളും വളർന്ന് വലിയ കാടായി മാറിയിരിക്കുകയാണ്. ഇവിടം വിഷപ്പാന്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും താവളമായി മാറി.
എത്രയും വേഗം പ്രദേശത്തുനിന്ന് ഇത് നീക്കം ചെയ്യണമെന്ന് കാട്ടി ജില്ലാ കളക്ടർ ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നാട്ടുകാരുടെ ജീവൻ ഏത് നിമിഷവും അപകടത്തിലാകുന്നതിന് കാരണമാകുമെന്ന് കാട്ടി നൂറ്റന്പതോളം വരുന്ന പ്രദേശവാസികൾ ജനുവരിയിലാണ് കളക്ടർക്ക് നിവേതനം നല്കുന്നത്. ഇതേ തുടർന്ന് കഴിഞ്ഞ മാർച്ചിലായിരുന്നു പ്രദേശത്ത് നിന്ന് കാട് നീക്കം ചെയ്യുവാനുള്ള കളക്ടറുടെ ഉത്തരവ്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതോടെ വിഷപാന്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും ആക്രമണം മൂലം എപ്പോൾ വേണമെങ്കിലും തങ്ങളുടെ ജീവൻ തന്നെ നഷ്ടപ്പെടാമെന്ന സ്ഥിതിയിലാണെന്നും ഇവർ പറയുന്നു.
കാടിനുള്ളിൽനിന്ന് ഏതു നിമിഷവും റോഡിലേക്ക് എത്തുന്ന വിഷജന്തുക്കളുടെ ആക്രമണം ഭയന്നാണ് കാൽനടയാത്രക്കാരും ടൂവീലർ യാത്രക്കാരും സഞ്ചരിക്കുന്നത്.
പുറത്തു നിന്നു വരുന്നവർ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതും പ്രദേശവാസികൾക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നാവശ്യപ്പെട്ട് ചന്പക്കുളം വികസനസമിതി ഭാരവാഹികളും നാട്ടുകാർക്കൊപ്പം രംഗത്തെത്തിയിട്ടുണ്ട്.