കോൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തയും ടിഎംസി സംസ്ഥാന അധ്യക്ഷയുമായ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടി വിട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സുബ്രത ബക്ഷിയെ മാറ്റി മമത നേരിട്ട് ചുമതലയേൽപ്പിച്ച നേതാവാണ് ചന്ദ്രിമ.
എന്നാൽ പദവിയിലെത്തി ഒരു മാസം തികയും മുൻപേയുള്ള ചന്ദ്രിമയുടെ പടിയിറക്കം മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും പാർട്ടിയുടെ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും ഒഴിയുകയാണെന്ന് മമത ബാനർജിക്ക് അയച്ച രാജി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ ബാങ്കുകളിലുള്ള പാർട്ടിയുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള ചുമതല ചന്ദ്രിമയ്ക്കായിരുന്നു. പാർട്ടിയിലെ ആഭ്യന്തര കലാപത്തിന്റെ തുടർച്ചയാണ് ഈ രാജി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടിയുടെ ആകെ 80 എംഎൽഎമാരിൽ 50 പേരും ഇതിനോടകം തന്നെ റിതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തിനൊപ്പം ചേർന്നു.