ബംഗളൂരു: കരാറുകാരനിൽനിന്ന് അഞ്ചു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ബിജെപി എംഎൽഎ ഡോ. ചന്ദ്രു ലമാനിയെ മാർച്ച് മൂന്നു വരെ റിമാൻഡ് ചെയ്തു. ലോകായുക്ത പോലീസ് ശനിയാഴ്ചയാണ് ലമാനിയെ പിടികൂടിയത്. ശിരാഹട്ടി എംഎൽഎയാണ് ഇദ്ദേഹം.
ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുന്നതിനായി വിജയ് പൂജാർ എന്ന കരാറുകാരനോട് 11 ലക്ഷം രൂപ ചന്ദ്രു കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നുവെന്ന് ലോകായുക്ത ഉദ്യേഗസ്ഥർ പറഞ്ഞിരുന്നു. ഇതിൽ അഞ്ചുലക്ഷം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രുവിന്‍റെ രണ്ട് പേഴ്‌സണൽ അസിസ്റ്റന്‍റുമാരെയും കസ്റ്റഡിയിലെടുത്തിരുന്നു.
ചന്ദ്രു കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ കരാറുകാരൻ അധികൃതരെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിച്ചതിന് പിന്നാലെ ലോകായുക്ത നടപടി സ്വീകരിക്കുകയായിരുന്നു. ചന്ദ്രുവിന്‍റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽവച്ചായിരുന്നു പണം കൈമാറിയത്. ലോകായുക്ത അധികൃതർ ആശുപത്രിയിൽ പരിശോധന നടത്തുകയും പണം സ്വീകരിക്കവേ ചന്ദ്രുവിനെ പിടികൂടുകയുമായിരുന്നു.