ചപ്പാരപ്പടവ്: പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കുന്നു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് പത്രിക നല്കേണ്ട അവസാന സമയം ജനുവരി അഞ്ചിന് രാവിലെ 10.30 ആയിരുന്നു. 20 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 11 എൽഡിഎഫിന് എട്ടും, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് വിമതനുമായി മത്സരിച്ച അബ്ദുറഹ്മാൻ പെരുവണയും ആണ് ഉള്ളത്.
എൽഡിഎഫ് അംഗങ്ങൾ 10.28ന് പത്രിക നല്കി എന്നു പറയുന്നു. എന്നാൽ യുഡിഎഫ് അംഗങ്ങളാകട്ടെ 10. 35 നാണ് പത്രിക നല്കിയതെന്നാണ് വരണാധികാരി പറയുന്നത്. സമയം കഴിഞ്ഞതിനാൽ പത്രിക സ്വീകരിക്കാൻ കഴിയില്ല എന്ന് വരണാധികാരി പറഞ്ഞു.
എന്നാൽ യുഡിഎഫ് അംഗങ്ങൾ 10.30 ന് മുമ്പു തന്നെ വരണാധികാരിയുടെ മുമ്പിൽ ഹാജരായിരുന്നെന്നും എൽഡിഎഫ് അംഗങ്ങളുടെ പത്രിക സ്വീകരിക്കുന്നതിനാലാണ് തങ്ങൾക്ക് പത്രിക കൊടുക്കാൻ കഴിയാതെ പോയതെന്നാണ് യുഡിഎഫ് അംഗങ്ങൾ പറയുന്നത്.
ഇതിനെതിരേയാണ് യുഡിഎഫിന്റെ 11 അംഗങ്ങളും കളക്ടർക്ക് പരാതി നൽകിയത്. 11 അംഗങ്ങളും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽഡിഎഫിന്റെ രണ്ട് അംഗങ്ങളും മുസ്ലിം ലീഗ് വിമതനായി മത്സരിച്ച അബ്ദുറഹ്മാനുമാണ് നിലവിലുള്ളത്. ഇതിൽ അബ്ദുറഹ്മാനെ തിരിച്ചെടുത്ത് ചെയർമാനാക്കി വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പിടിച്ചെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ എൽഡിഎഫിന്റെ മൂന്ന് അംഗങ്ങൾ വീതം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
യുഡിഎഫിന് കോടതിവിധി അനുകൂലമായില്ലെങ്കിൽ അഞ്ചംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ രണ്ടുപേരെ വീതം നോമിനേറ്റ് ചെയ്യാനെ സാധിക്കു.
അങ്ങനെ വന്നാൽ ക്ഷേമം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഇടതുപക്ഷത്തിന്റെ കൈകളിലാകും.
പ്രതിഷേധം
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി നോമിനേഷൻ നല്കലുമായി ബന്ധപ്പെട്ട് നേതൃത്വത്തിനുണ്ടായ നിരുത്തരവാദിത്തപരമായ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ശക്തമായ രീതിയിൽ ഇതിനെ നേരിടുമെന്ന് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് മംഗരയുടെ അധ്യക്ഷതയിൽ നടന്ന യോഗം യു.വി. ഇർഫാൻ ഉദ്ഘാടനം ചെയ്തു. ടി.സി. ഉവൈസ് , ആഷഖ് തടിക്കടവ്, ഹാഷിർ, സി.ഉവൈസ്, നുഫൈസ് തോട്ടീക്കൽ, മുസമ്മിൽ എളമ്പേരം, വി.പി. റാഷിദ് തുടങ്ങിയവർ പ്രസംഗിച്ചു.