ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
കേണലിന്റെ മുന്നിൽ മദ്യപിച്ചുകൊണ്ടുള്ള ഫാവെലിന്റെ പൊട്ടിച്ചിരിക്ക് ദൈവമേ, ഞാൻ നന്ദിപറയുന്നു. ആ പൊട്ടിച്ചിരിക്കു മാത്രമല്ല, അയാളുടെ മുഖത്തെ സംഭ്രാന്തിക്ക്, ആ ചോരക്കണ്ണുകൾക്ക്, കാലുകൾ നിലത്തുറയ്ക്കാത്ത ആ നില്പിന്.. എല്ലാത്തിനും നന്ദി. അതെല്ലാം കേണലിന് അയാളുടെനേരേ വെറുപ്പുണ്ടാക്കാനേ ഉപകരിക്കൂ. അയാളെ കേണൽ ഒരിക്കലും വിശ്വസിക്കില്ല.
അദ്ദേഹം പറഞ്ഞു: ""ഈ മനുഷ്യൻ നന്നായി മദ്യപിച്ചിരിക്കുന്നു. എന്താണു പറയുന്നതെന്ന് ഇയാൾക്കറിഞ്ഞുകൂടാ.''
""ഞാൻ മദ്യപിച്ചിട്ടുണ്ടെന്നോ! പ്രിയ സ്നേഹിതാ! ഇല്ല ഇല്ല. മനസിന്റെ വേദനയാണ് ഞാൻ പറയുന്നത്.'' (അല്പം ഉയർന്ന സ്വരത്തിൽ) ""നിങ്ങൾ വലിയ മജിസ്ട്രേറ്റും കേണലുമൊക്കെയാവും. പക്ഷേ നീതി എന്റെ ഭാഗത്താ. അതു ഞാൻ കാണിച്ചുകൊടുക്കും. നിങ്ങളല്ലാതെ ഈ രാജ്യത്തു വേറെയും മജിസ്ട്രേറ്റുമാരുണ്ട്. നല്ല ബുദ്ധിയും ബോധവുമുള്ളവർ. ഈ നിൽക്കുന്ന മാക്സിം റെബേക്കയെ കൊന്നു. കൊലയാളിയാണീ നിൽക്കുന്നത്. ഞാനതു തെളിയിക്കാൻ പോകുകയാ.''
കേണൽ ജൂലിയൻ വളരെ ശാന്തമായ സ്വരത്തിൽ പറഞ്ഞു. ""മിസ്റ്റർ ഫാവെൽ! ഇന്നു തെളിവെടുപ്പിന്റെ സമയത്ത് നിങ്ങൾ അവിടെയുണ്ടായിരുന്നു. ഞാൻ നിങ്ങളെ കണ്ടു. വിധി നീതിപൂർവമായില്ല എന്ന് എന്തുകൊണ്ട് ജൂറിയോടും അധികാരിയോടും പറഞ്ഞില്ല; ഈ രേഖ കാണിച്ചുകൊടുത്തില്ല?''
മാക്സിം ഇടപെട്ട് കേണലിനോടു പറഞ്ഞു: ""ഇതേ ചോദ്യംതന്നെയാണ് താങ്കൾ വരുന്നതിനുമുന്പ് ഞാനിയാളോടു ചോദിച്ചത്. അതിനുതന്ന മറുപടി വിചിത്രമാണ്. ഞാൻ പണക്കാരനല്ല, ഭീമമായ ഒരു സംഖ്യതന്നാൽ ഒത്തുതീർപ്പിലെത്താം എന്നൊക്കെ. ഈ ഫ്രാങ്കും എന്റെ ഭാര്യയും ഇതിനു സാക്ഷികളാണ്. ബ്ലാക്ക് മെയിലിംഗിനു ഞാൻ കൂട്ടുനിന്നില്ല.''
കേണൽ ഫാവെലിനോട്: ""മിസ്റ്റർ ഫാവെൽ മാക്സിമിനെതിരായി ഉന്നയിച്ച ആരോപണം സാധൂകരിക്കാൻ നിങ്ങളുടെ പക്കൽ എന്തെങ്കിലും തെളിവുകളുണ്ടോ?''
""തെളിവുകളോ? ബോട്ടിന്റെ അടിയിലെ തുളകൾതന്നെ പോരേ തെളിവായിട്ട്?''
""പോരാ. മാക്സിമാണ് അതു ചെയ്തത് എന്നതിനു സാക്ഷി വേണം. നിങ്ങളുടെ സാക്ഷി എവിടെ?''
""തീർച്ചയായും അതു ചെയ്തത് മാക്സിമാണ്. വേറെ ആരാണ് റെബേക്കയെ കൊല്ലുക?''
""ഈ പറയുന്നതിന് കോടതിയിൽ ഒരു വിലയുമുണ്ടാവില്ല.''
""കൊല്ലാൻ കാരണമുണ്ട്. റെബേക്ക മാക്സിമിന്റെ ഭാര്യയാണെങ്കിലും എന്റെ കാമുകിയാണ്. അതിന്റെ പേരിൽ ഇയാൾക്ക് എന്റെനേരേ ഒടുങ്ങാത്ത പകയും വൈരാഗ്യവുമുണ്ട്. എനിക്കുവേണ്ടി അവൾ കോട്ടേജിൽ കാത്തിരിക്കുന്നുണ്ടെന്ന് ഈ മാക്സിം മനസിലാക്കി. ഞാൻ എത്തുന്നതിനുമുന്പ് കൊലപാതകവും മറ്റു കാര്യങ്ങളും ഭംഗിയായി നടത്തി.''
ഇതുകേട്ട് മാക്സിം രോഷം ഉള്ളിലൊതുക്കിനിന്നു.
കേണലിന്റെ സ്വരം: ""മിസ്റ്റർ ഫാവെൽ! നിങ്ങൾ പറയുന്നതെല്ലാം ഞാൻ ശ്രദ്ധിച്ചുകേൾക്കുന്നുണ്ട്. ഞാൻ വീണ്ടും പറയുന്നു. ഇങ്ങനെയൊരു കൃത്യം ചെയ്തത് കണ്ടുവെന്നു പറയുന്ന ഒരു സാക്ഷി ഉണ്ടെങ്കിലേ കാര്യമുള്ളൂ.''
""ഉണ്ട്. സാക്ഷിയുണ്ട്. ഇപ്പോഴാണ് എനിക്കോർമവന്നത്.''
ഫ്രാങ്ക് പകച്ച് ഉടനെ മാക്സിമിനെ നോക്കി. മാക്സിം എന്നെ നോക്കി. എന്റെ ചങ്കിടിപ്പു വർധിച്ചു. അടിവയറ്റിൽനിന്ന് ഒരാളൽപോലെ.
""ആരാണ് നിങ്ങളുടെ സാക്ഷി? അയാളെവിടെ?''
""റെബേക്കയെ കാണാൻ ഞാൻ ബീച്ചിലും കോട്ടേജിലും വരുന്പോൾ അവൻ എന്നെ കണ്ടിട്ടുണ്ട്. അവൻ പറയും കാര്യങ്ങൾ.''
കേണൽ ചോദിച്ചു: ""ആരെപ്പറ്റിയാണ് പറയുന്നത്? ആരാണയാൾ?''
ഫ്രാങ്ക് പറഞ്ഞു: ""ബെൻ എന്ന ചെറുപ്പക്കാരനാവും. ഇവിടത്തെ കുടിയാന്മാരിലൊരാളുടെ മകനാണ്. ജന്മനാൽ ഒരു മന്ദബുദ്ധിയാണ്.''
രസിക്കാതെ ഉടനെ ഫാവെൽ പറഞ്ഞു: ""ആയിക്കോട്ടെ. അവനു കണ്ണുകളുണ്ട്. അവൻ കടപ്പുറത്തും മരച്ചോട്ടിലുമൊക്കെയാണ് രാത്രി കിടക്കുക. മാക്സിം വരുന്നതും പോകുന്നതും അവൻ കണ്ടുകാണും.''
""നേരിട്ടു കാര്യങ്ങൾ ചോദിക്കാൻ ആളെ ഇപ്പോൾ കിട്ടുമോ?''
മാക്സിം പറഞ്ഞു: ""തീർച്ചയായും. അതിനുള്ള ഏർപ്പാടുചെയ്യാം.''
""ഫ്രാങ്കിനു നിർദേശം കൊടുത്തു.''
""ഏതായാലും ഇവിടെ വന്നനിലയ്ക്ക് അതുകൂടി കഴിച്ചേക്കാം.''
അല്പംകഴിഞ്ഞ് ഫ്രാങ്ക് വന്നു. റോബർട്ട് കാറുമായി പോയിട്ടുണ്ട്. ബെൻ വീട്ടിലുണ്ടെങ്കിൽ പത്തുമിനിറ്റിനുള്ളിൽ ഇവിടെയെത്തും.
ഫാവെൽ ചിരിച്ചും അല്പം കുഴഞ്ഞും സംസാരിച്ചു: ""തെളിവെടുക്കുന്പോൾ ഭാര്യ ഭർത്താവിനെതിരായിട്ട് ഒന്നും പറയില്ല. അതുകൊണ്ടു ഭാര്യയെ ഒഴിവാക്കാം. ഈ ഫ്രാങ്ക് സത്യം തുറന്നുപറഞ്ഞാൽ ഇയാളുടെ ഉദ്യോഗം തെറിക്കും. ഇയാള് മാക്സിമിന്റെ വലംകൈയായിട്ടും, ഭാര്യക്കു തലചുറ്റൽ വരുന്പോഴെല്ലാം താങ്ങിപ്പിടിച്ചുകൊണ്ടുപോകുന്ന ആളായിട്ടും ഇവിടെ സുഖമായി കഴിയുന്നു. ഇയാൾ മുതലാളിക്കെതിരേ എന്തെങ്കിലും പറയുമോ?''
പെട്ടെന്നാണതു സംഭവിച്ചത്. മാക്സിം ഫാവെലിനു കൊടുത്തു മിന്നൽപോലെ കരണക്കുറ്റിക്ക് ഒരടി. അടികൊണ്ട് അയാൾ തേങ്ങി താഴെവീണു. കേണൽ അതു കാണാത്ത ഭാവം നടിച്ചു.
ആ അന്തരീക്ഷത്തിൽ അങ്ങനെ സംഭവിച്ചതിൽ എനിക്കു ഖേദംതോന്നി. കേണൽ എന്നെ സമീപിച്ചു പറഞ്ഞു: ""നിങ്ങൾ ഇവിടെ നിൽക്കേണ്ട. മുകളിലേക്കു പൊയ്ക്കോളൂ.''
""വേണ്ട, വേണ്ട. ഞാൻ പോകുന്നില്ല.''
""മാക്സിം ചെയ്തതിൽ ഒരു തെറ്റുമില്ല. നിങ്ങൾ അതു കണ്ടതിലാണ് എനിക്കു വിഷമം.''
ഫാവെൽ ഒരുവിധം എഴുന്നേറ്റ് ഒന്നും സംഭവിക്കാത്തതുപോലെ സോഫയിൽ ഇരുന്നു. മാക്സിം ഒരു സിഗരറ്റെടുത്തു കത്തിച്ചു വലിച്ചു.
പറഞ്ഞ സമയത്തുതന്നെ കാർ എത്തി. ഫ്രാങ്ക് ബെന്നിനോടു പറഞ്ഞു: ""മാക്സിം നിനക്കു കുറച്ചു സിഗരറ്റുകൾ തരും. പേടിക്കാനൊന്നുമില്ല. വരൂ!'' എന്നിട്ടു വാതിൽ തുറന്നു. ബെൻ അകത്തു പ്രവേശിച്ചു. പകച്ചു ചുറ്റുംനോക്കി. എന്നെ കണ്ടു. ഞാൻ പുഞ്ചിരിച്ചു. എന്നെ തിരിച്ചറിഞ്ഞോയെന്ന് എനിക്കറിയില്ല. അപ്പോഴേക്കും ഫാവെൽ മുന്നോട്ടുവന്നു. ബെന്നിന്റെ മുന്നിൽ നിന്നു.
""ഹലോ! നമ്മൾ മുന്പു കണ്ടതിനുശേഷം എങ്ങനെ പോകുന്നു നിന്റെ ജീവിതം?''
അവൻ മറുപടിയൊന്നും പറഞ്ഞില്ല.
""ഞാൻ ആരാണെന്ന് നിനക്കറിയാം. അറിയില്ലേ?''
""ങേ?''
സിഗരറ്റ് പായ്ക്കറ്റ് നീട്ടിയിട്ട്: ""സിഗരറ്റെടുത്തോളൂ.''
ഉടനെ ബെൻ മാക്സിമിനെയും ഫ്രാങ്കിനെയും നോക്കി.
മാക്സിം പറഞ്ഞു: ""എടുത്തോളൂ, ആവശ്യമുള്ളത് എടുത്തോളൂ.''
ബെൻ മൂന്നുനാലു സിഗരറ്റെടുത്തു. രണ്ടെണ്ണമെടുത്ത് ഓരോ ചെവിയിലും വച്ചു. ഫാവെലിന്റെ ചോദ്യം വീണ്ടും: ""ഞാനാരാണെന്നു നിനക്കറിയില്ലേ?''
അതിനും മറുപടിയുണ്ടായില്ല. കേണൽ ജൂലിയൻ മുന്നോട്ടുവന്ന് അവനോടു പറഞ്ഞു: ""അല്പസമയത്തിനുള്ളിൽ നിനക്കു വീട്ടിൽപ്പോകാം. നിന്നെ ആരും ഒന്നും ചെയ്യില്ല. ഞങ്ങൾ ചോദിക്കുന്ന ഒന്നുരണ്ടു ചോദ്യങ്ങൾക്കു മറുപടി പറയണം. ഈ ഫാവെലിനെ നീ അറിയും. അറിയില്ലേ?''
ബെൻ തലയാട്ടിക്കൊണ്ടു പറഞ്ഞു: ""ഞാൻ... ഞാൻ... കണ്ടിട്ടില്ല.''
""നീ തനി കഴുതയാ. എന്നെ കണ്ടിട്ടുണ്ടെന്നു നിനക്കറിയാം. ബീച്ചിലെ കോട്ടേജിലേക്ക്- മിസിസ് മാക്സിമിന്റെ കോട്ടേജിലേക്ക് ഞാൻ പോകുന്നത് നീ കണ്ടിട്ടുണ്ട്. കണ്ടിട്ടില്ലേ?''
""ഇല്ല. ഞാൻ നിങ്ങളെ കണ്ടിട്ടില്ല.''
""ജനാലയിലൂടെ ഞങ്ങളെ എത്തിനോക്കിയതിന് ഒരിക്കൽ നിന്നെ കയ്യോടെ ഞങ്ങൾ പിടികൂടിയില്ലേ?''
""ങേ?... ആര്?''
""നല്ല വിശ്വസ്തനായ സാക്ഷി.'' കേണലിന്റെ പരിഹാസപൂർവമായ കമന്റ്.
ഭയന്ന് ഫ്രാങ്കിന്റെ കൈയിൽപിടിച്ച് ബെൻ ചോദിച്ചു: ""എന്നെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോകാനാണോ ഇയാൾ വന്നത്? ഞാൻ അങ്ങോട്ടു പോകില്ല. അവര് ദുഷ്ടന്മാരാ. എനിക്കു വീട്ടിൽ പോണം.''
കേണൽ വളരെ മയത്തിൽ ചോദിച്ചു: ""മിസിസ് മാക്സിമിനെ നീ ഓർക്കുന്നില്ലേ?''
ബെൻ എന്റെ നേരേ നോക്കുന്നതുകണ്ട്, ""ഈ സ്ത്രീയല്ല. പതിവായി കോട്ടേജിൽ പോയിരുന്ന സ്ത്രീ.''
""ങേ?''
""ബോട്ടുള്ള സ്ത്രീ.''
""അവര്... അവര്... പോയി... മരിച്ചുപോയി...''
ഫാവെൽ മുന്നോട്ടുവന്നു. ""അതെ. അതു ഞങ്ങൾക്കറിയാം. അവർ പതിവായി ബോട്ട് ഓടിച്ചിരുന്നു. ഒരു കൊല്ലംമുന്പ്. ഒരുദിവസം രാത്രി മാക്സിം അവളുടെ കോട്ടേജിലേക്കു പോയി. എന്നിട്ട് എന്താ അവിടെ സംഭവിച്ചത്? പറയൂ! എന്താ സംഭവിച്ചത്?''
""എനിക്കറിയില്ല. ഞാൻ ഒന്നും കണ്ടിട്ടില്ല. ഞാൻ നിങ്ങളെ കണ്ടിട്ടില്ല.'' അവൻ കരയാറായിത്തുടങ്ങി. ""എനിക്ക് വീട്ടിൽ പോണം. എന്നെ ഭ്രാന്താശുപത്രിയിൽ വിടരുത്.''
കേണൽ പറഞ്ഞു: ""കേട്ടില്ലേ? മിസ്റ്റർ മാക്സിമിനെ പോയിട്ട്, നിങ്ങളെപ്പോലും കണ്ടിട്ടില്ലെന്ന്. ഇയാൾ വീട്ടിലേക്കു പൊയ്ക്കോട്ടെ.''
ബെന്നിനെ വീട്ടിലാക്കാൻ ഫ്രാങ്ക് നിർദേശം കൊടുത്തിട്ടു വേഗം തിരിച്ചുവന്നു.
കേണൽ ഫാവെലിനോട്: ""നിങ്ങൾ തെളിവായിട്ടു കൊണ്ടുവന്ന അദ്ഭുത സാക്ഷി അരക്കിറുക്കൻ! ഇനി എന്തുചെയ്യാൻ പോകുന്നു?''
ഫാവെൽ പറഞ്ഞു: ""ഇല്ല, ഒരു മിനിറ്റ് ക്ഷമിക്ക്. തെളിവു വേറെയുണ്ട്. മാക്സിം! മിസിസ് ഡാൻവേഴ്സിനെ ഒന്നു വരുത്താമോ?''
ഫ്രാങ്ക് ഫ്രിത്തിനെ വിളിച്ചു നിർദേശം കൊടുത്തു.
കേണൽ ചോദിച്ചു: ""നിങ്ങൾ പറയുന്നയാൾ ഇവിടത്തെ ജോലിക്കാരിയല്ലേ?''
""അതെ. അവൾ റെബേക്കയുടെ ഉറ്റ ചങ്ങാതിയാ. വിവാഹത്തിനു മുന്പുതന്നെ അവർ കൂട്ടുകാരാണ്. തികച്ചും വ്യത്യസ്തമായ ഒരു നല്ല സാക്ഷിയാണ്.''
മിസിസ് ഡാൻവേഴ്സ് മുറിയിലേക്കു കടന്നുവന്നു. അവിടെ ഫാവെലിനെ കണ്ടു, പിന്നെ മാക്സിമിനെ, ഫ്രാങ്കിനെ, എന്നെയും.
കേണൽ ജൂലിയൻ: ""ഗുഡ് ഈവനിംഗ് മിസിസ് ഡാൻവേഴ്സ്.''
""ഗുഡ് ഈവനിംഗ് സർ.''
""ആദ്യമായി, ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുകയാണ്. ചോദ്യം ഇതാണ്- റെബേക്കയും മിസ്റ്റർ ഫാവെലും തമ്മിലുള്ള ബന്ധം നിങ്ങൾക്കറിയാമായിരുന്നോ?''
(തുടരും)