കൊച്ചി: അപകടമുണ്ടാക്കിയ എൽസ 3 കപ്പൽ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചു പോകാൻ ഹൈക്കോടതി അനുവദിച്ചതിലൂടെ വ്യക്തമാകുന്നത് കപ്പൽ അപകടത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിൽ സർക്കാർ വരുത്തിയ ഗുരുതരമായ വീഴ്ചയാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് ആരോപിച്ചു.
കപ്പൽ അപകടത്തെത്തുടർന്ന് പ്രാഥമികമായി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനപ്പുറത്ത് യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ല.
കേന്ദ്രസർക്കാർ ആകട്ടേ എംഎംഡിയും ഡിജി ഷിപ്പിംഗും ആദ്യഘട്ടത്തിൽ നടത്തിയ പത്രസമ്മേളനങ്ങൾക്കപ്പുറം കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖകൾ സമർപ്പിക്കുന്നതിലും പരാജയപ്പെട്ടിരിക്കുകയാണെന്നു ചാൾസ് ജോർജ് കുറ്റപ്പെടുത്തി.