മുളങ്കുന്നത്തുകാവ്: എൻ മകനേ... എന്ന കൂട്ടനിലവിളികളോടെയാണു പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ഓരോ മൃതദേഹവും ബന്ധുക്കൾ ഏറ്റുവാങ്ങിയത്. മൃതദേഹം കയറ്റിയ ആംബുലൻസുകളെ അനുഗമിക്കുന്ന വാഹനങ്ങൾ പടികടന്നുപോകുന്പോൾ ബന്ധുക്കളുടെ നിലവിളികൾ അകലുന്നതു മോർച്ചറിയിൽ കേൾക്കാമായിരുന്നു.
അപകടസ്ഥലത്തുനിന്ന് ഇന്നലെ പുലർച്ചെ ഒന്നോടെയാണു മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റിയത്. രാവിലെ ഒന്‍പതരയോടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. മരിച്ച പലരുടെയും ബന്ധുക്കൾ ഈ സമയം മോർച്ചറിക്കുമുന്നിൽ എത്തിയിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം പത്തേമുക്കാലോടെ ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത്തിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മധുര സ്വദേശിയായ പ്രസന്നയുടെ പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞിരുന്നെങ്കിലും ബന്ധുക്കൾ എത്താൻ വൈകുമെന്നതിനാൽ മോർച്ചറിയിലേക്കു മാറ്റി. തുടർന്നു പന്ത്രണ്ടോടെ മധുര സ്വദേശി സന്തോഷിന്റെ മൃതദേഹം ആംബുലൻസിൽ കൊണ്ടുപോയി. ഈ സമയങ്ങളിലൊക്കെയും മരിച്ചവരുടെ ബന്ധുക്കൾ പലപ്പോഴായി എത്തുന്നുണ്ടായിരുന്നു.
കരഞ്ഞുതളർന്നവർക്കു താങ്ങായി ബന്ധുക്കൾക്കൊപ്പം പൊലിസ്, റവന്യൂ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ആശ്വാസവചനങ്ങളുമായി ഉണ്ടായിരുന്നു. എംഎൽഎമാരായ കെ.കെ. വത്സരാജ്, കെ. രാജൻ എന്നിവരും സ്ഥലത്തെത്തി.
ഉച്ചകഴിഞ്ഞു രണ്ടോടെയാണു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങളെല്ലാം ബന്ധുക്കൾക്കു വിട്ടുനല്‍കിയത്. ബന്ധുക്കളുടെ ആവശ്യപ്രകാരം പ്രസന്ന, മുരളീകൃഷ്ണൻ എന്നിവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സാകറ്ക്കതാ പഠിക്കവച്ച നമ്മ... അലമുറയിട്ട് അമ്മമാർ
ഒന്നാകെ പഠിച്ച്, ഒന്നാകെ കളിച്ച്, ഒരുമിച്ചാപോയിട്ടാലേ... ജീവയുടെ അമ്മ മേഘല തന്റെ കാൽച്ചുവട്ടിലിരുന്നു വിതുന്പുന്ന സൂര്യയുടെ അമ്മ മീനാകുമാരിയോട് അലമുറയിട്ടു. സാകറ്ക്കതാ പഠിക്കവച്ച നമ്മ... മീനാകുമാരി പൊട്ടിക്കരഞ്ഞു.
മെഡിക്കൽ കോളജ് മോർച്ചറിയിലെ കാത്തിരിപ്പുകേന്ദ്രത്തിൽ വിദ്യാർഥികളുടെ ബന്ധുക്കൾക്കളുടെ നിലവിളികൾക്കു നടുവിലിരുന്ന് ഇരുവരും പിറുപിറുത്തു. അടുത്ത ബന്ധുക്കളായ ജീവയും സൂര്യയും കുട്ടിക്കാലംമുതൽ സുഹൃത്തുക്കളായിരുന്നു. ഒരുമിച്ചാണു പഠിച്ചുവളർന്നത്. ദിണ്ടിഗലിലെ കോളജിലും ഒരേ കോഴ്സാണു പഠിച്ചിരുന്നത്.
ഇന്നലെ പുലർച്ചെ മൂന്നിനുവന്ന ഫോൺ കോളിലൂടെയാണ് അപകടവിവരം അറിഞ്ഞതെന്നു സൂര്യയുടെ ബന്ധുക്കൾ പറഞ്ഞു. തുടർന്നു മുപ്പതു പേരടങ്ങുന്ന സംഘം രാവിലെ എട്ടോടെ തൃശൂർ മെഡിക്കൽ കോളജിലെത്തി.
സൂര്യയുടെ പോസ്റ്റ്മോർട്ടം രാവിലെ പതിനൊന്നരയോടെ കഴിഞ്ഞെങ്കിലും ജീവയുടെയും കഴിഞ്ഞശേഷം പന്ത്രണ്ടേകാലിനു സൂര്യയുടെയും 12.55നു ജീവയുടെയും മൃതദേഹങ്ങൾ സ്വദേശമായ ദിണ്ടിഗലിലേക്കു കൊണ്ടുപോയി.
കരഞ്ഞുകലങ്ങിയ കണ്ണുമായി വിതുന്പലോടെ സൂര്യയുടെ പത്താംക്ലാസിൽ പഠിക്കുന്ന സഹോദരൻ ഹരിഹരനും കാത്തിരിപ്പുകേന്ദ്രത്തിന്റെ ചവിട്ടുപടിയിൽ തളർന്നിരിക്കുകയായിരുന്നു.