മുംബൈ: മുംബൈ ചെമ്പൂരിൽ കൂറ്റൻ മരം സ്കൂൾ ബസിന് മുകളിലേക്ക് മറിഞ്ഞുവീണ് 11 വയസുകാരൻ മരിച്ചു. നാല് കുട്ടികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ചെമ്പൂരിലെ റോഡ് നമ്പർ 11-ൽ വെച്ച് 'യൂണിവേഴ്സൽ സ്കൂളിന്റെ' ബസിന് മുകളിലേക്കാണ് മരം വീണത്. അപകടസമയത്ത് ബസിൽ 13 കുട്ടികളുണ്ടായിരുന്നു. ബസ് കണ്ടക്ടറും നാട്ടുകാരും സമയബന്ധിതമായി ഇടപെട്ട് കുട്ടികളെ വേഗത്തിൽ പുറത്തെത്തിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഹാൻ ശ്രീവാസ്തവ് എന്ന വിദ്യാർത്ഥിയാണ് ആശുപത്രിയിൽ മരണമടഞ്ഞത്. പരിക്കേറ്റ മറ്റ് നാല് കുട്ടികളെ ഉടൻ തന്നെ സമീപത്തെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും നില തൃപ്തികരമാണെന്നും ആശുപത്രി ഡയറക്ടർ ഡോ. റോയ് പതങ്കർ അറിയിച്ചു.
അപകടവിവരമറിഞ്ഞ് മുംബൈ മേയർ റിതു താവ്ഡെ ആശുപത്രിയിലെത്തി കുട്ടികളുടെ കുടുംബാംഗങ്ങളെ കണ്ടു. പ്രദേശത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണമെന്നോ കൊമ്പുകൾ കോതണമെന്നോ ആവശ്യപ്പെട്ട് നാട്ടുകാർ ഇതിനകം പലതവണ ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന് പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ ഇത് അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.
മരങ്ങൾ വെട്ടിമാറ്റിയിരുന്നു എന്നാണ് ബിഎംസി അവകാശപ്പെടുന്നതെങ്കിലും, നാട്ടുകാരുടെ പരാതികൾ ഉദ്യോഗസ്ഥർ അവഗണിച്ചതായി കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മേയർ ഉറപ്പുനൽകി. നഗരത്തിലെ പഴയ മരങ്ങളെക്കുറിച്ച് അടിയന്തരമായി ഓഡിറ്റ് നടത്താൻ ആവശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.