ചെന്നൈ: ചെന്നൈ വിമാനത്താവളത്തിലെ പ്രവേശനകവാടങ്ങളിൽ പലതും അടച്ചിട്ടതോടെ മണിക്കൂറുകൾ നീണ്ട നിരയിലും തിക്കിലും തിരക്കിലും കുടുങ്ങി യാത്രക്കാർ.
ലണ്ടൻ, ദുബായ്, സിങ്കപ്പൂർ, മ്യാൻമർ തുടങ്ങി ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പോകാൻ തയാറെടുത്തെത്തിയ നൂറുകണക്കിനു യാത്രക്കാരാണ് ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം പുലർച്ചെ അഞ്ചു മുതൽ 11 വരെ സമയത്തിനുള്ളിൽ 17 ഇന്റർനാഷണൽ ഫ്ലൈറ്റുകളാണ് ചെന്നൈയിൽനിന്നു പറന്നുയരേണ്ടിയിരുന്നത്.
ഇരുവശത്തേക്കും കടന്നുപോകാവുന്ന പത്തെണ്ണമടക്കം 12 പ്രവേശനകവാടങ്ങൾ വിമാനത്താവളത്തിനുണ്ടെന്നിരിക്കെ 5, 8, 9, 10 എന്നീ നാലെണ്ണം അടച്ചിട്ടിരുന്നതാണ് കുരുക്കിനു കാരണമായത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ വിമാനത്താവള ഉദ്യോഗസ്ഥർ വിസമ്മതിച്ചു.
കുറച്ചു വാതിലുകളിലൂടെ മാത്രം തിക്കിത്തിരക്കി അകത്തു പ്രവേശിക്കേണ്ടിവന്നതോടെ ആളുകളുടെ നിര വഴികൾ നിറഞ്ഞ് പാർക്കിംഗ് ഏരിയവരെ നീണ്ടു.
യാത്രയ്ക്കും മൂന്നു മണിക്കൂർ മുന്പ് വിമാനത്താവളത്തിൽ പ്രവേശിക്കണമെന്നതാണ് നിബന്ധനയെന്നിരിക്കെ നിരയിൽ മാത്രം മണിക്കൂറുകൾ നിന്നതായി യാത്രക്കാർ പറഞ്ഞു. കുപ്പിക്കഴുത്തുകളിലൂടെ ഉള്ളിൽ കടന്നശേഷം ചെക്ക് ഇൻ, ഇമിഗ്രേഷൻ നടിപടികളിലൂടെയും കടന്നുപോകേണ്ടി വന്നതിനാൽ ആളുകൾ വിമാനങ്ങൾ നഷ്ടമാകുമോയെന്ന് ആശങ്കപ്പെട്ടു.