ചെങ്ങന്നൂർ: ഭരണാധികാരികളുടെ അവഗണനയ്ക്കും ഉദാസീനതയ്ക്കും സാക്ഷ്യപത്രമായി ചെറിയനാട് പടനിലം ജംഗ്ഷന് സമീപത്തെ മത്സ്യവിപണന കേന്ദ്രം. നിർമാണം പൂർത്തിയാക്കി ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ജനങ്ങൾക്കായി തുറന്നുകൊടുക്കാതിരുന്ന കേന്ദ്രം ഒടുവിൽ പൂർണമായും തകർന്നടിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതൽ നശിച്ചതിനൊപ്പം, പ്രദേശം ഇപ്പോൾ കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്.
പദ്ധതി പാളിയത് ഇങ്ങനെ
2005-2010 കാലഘട്ടത്തിലെ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന നാളുകളിലാണ് ഫിഷറീസ് വകുപ്പിന്റെ 10 ലക്ഷം രൂപ വിനിയോഗിച്ച് മുടവൻകുളത്ത് വിപണന കേന്ദ്രം സ്ഥാപിച്ചത്. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായപ്പോഴേക്കും തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ, പിന്നീട് അധികാരത്തിൽ വന്ന ഒരു ഭരണസമിതിയും ഈ കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കാൻ തയാറായില്ല.
പതിനഞ്ചു വർഷം പരിഗണന ലഭിക്കാതെ കിടന്നതോടെ പദ്ധതി പ്രദേശം കാടുമൂടി. വിപണനത്തിനായി നിർമിച്ച ഷെഡ് തുരുമ്പെടുത്ത് നശിക്കുകയും ഒടുവിൽ തകർന്നു വീഴുകയുമായിരുന്നു.
പഞ്ചായത്തിന്റെ ഹൃദയഭാഗത്തുള്ള 30 സെന്റ് സ്ഥലം ഇപ്പോൾ പരിസരവാസികൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും ദുരിതത്തിനും കാരണമാകുന്നതായും കാടുപിടിച്ചു കിടക്കുന്നതിനാൽ പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്ന് നിരന്തരമായി പരാതി ഉയരുന്നുണ്ട്.
കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ നാട്ടുകാർക്ക് ഉപകാരപ്പെടുമായിരുന്ന 10 ലക്ഷം രൂപയാണ് അധികൃതർ പാഴാക്കിയത്.
ചെറിയനാട് പഞ്ചായത്തിൽ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കാൻ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഹൃദയഭാഗത്തുള്ള ഈ 30 സെന്റ് സ്ഥലം പാഴാകുന്നത്. പ്രദേശം ശുചീകരിച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഷോപ്പിംഗ് കോംപ്ലക്സ്, കുട്ടികളുടെ പാർക്ക് ഓപ്പൺ ജിംനേഷ്യം എന്നിവ സ്ഥാപിക്കാൻ സ്ഥലം അനുയോജ്യമാണെന്നും അധികൃതർ ഉണർന്നു പ്രവർത്തിച്ചാൽ നശിച്ചുകൊണ്ടിരിക്കുന്ന പൊതുഭൂമി നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് പഞ്ചായത്ത് നിവാസികൾ ഒന്നടങ്കം പറയുന്നു.