ലക്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-20 ക്രിക്കറ്റിൽ ഛത്തീസ്ഗഡിനെ തകർത്ത് കേരളം. എട്ട് വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ തകർപ്പൻ ജയം. ഛത്തീസ്ഗഡ് ഉയർത്തിയ 121 റണ്‍സ് വിജയലക്ഷ്യം കേരളം 10.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡ് 19.5 ഓവറിൽ 120ന് ഓൾഔട്ടായി. ഛത്തീസ്ഗഡിനായി ക്യാപ്റ്റൻ അമൻദീപ് ഖരെ മികച്ച പ്രകടനം കാഴ്ചവച്ചു. 37 പന്തിൽ 41 റണ്‍സെടുത്ത ഖരെ ആണ് ഛത്തീസ്ഗഡ് നിരയിൽ ടോപ് സ്കോറർ. സഞ്ജിത് ദേശായി 23 പന്തിൽ 35 റണ്‍സും നേടി. ശശാങ്ക് ചന്ദ്രകാർ 17 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കണ്ടെത്താനായില്ല.
കേരളത്തിനായി മികച്ച തുടക്കമാണ് ഓപ്പറുമാരായ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ഒരുക്കിയത്. ഇരുവരും ചേർന്ന് 4.2 ഓവറിൽ 72 റണ്‍സെടുത്തു. സഞ്ജു 15 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 43 റണ്‍സെടുത്തു. രോഹൻ 17 പന്തിൽ 33 റണ്‍സും നേടി. ഇരുവരുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
പുറത്താകാതെ സൽമാൻ നിസാറും (18 പന്തിൽ 16) വിഷ്ണു വിനോദും (14 പന്തിൽ 22) ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു.