ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്നും ജനങ്ങൾക്കിടയിൽ വെറുപ്പ് പടർത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. അസമിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജോർഹട്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ കുടുംബം ഉൾപ്പെട്ട ഭൂമി ഇടപാടുകളെയും മറ്റ് അഴിമതി ആരോപണങ്ങളെയും രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അസമിലെ ബിജെപി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും, ജനശ്രദ്ധ തിരിക്കാനായി വർഗീയതയും വെറുപ്പും ആയുധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് അസമിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് പല ബിസിനസ് മേഖലകളിലും വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.