തിരുവനന്തപുരം: താങ്കൾക്ക് ഡിഎ കുടിശിക അനുവദിച്ചിട്ടുണ്ടെന്നും ഭൂ നികുതി അടയ്ക്കേണ്ട സമയമായെന്നമുള്ള അറിയിപ്പുകൾ സർക്കാരിന്റെ സന്ദേശങ്ങളായി അയക്കുന്നത് ഡാറ്റ ചോർച്ചയായി വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശപരമാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ പറഞ്ഞു.
വിവരശേഖരണത്തിലും വിതരണത്തിനുമുള്ള സർക്കാരിന്റെ ഔദ്യോഗിക അപ്പക്സ് ഏജൻസിയാണ് ഐടി മിഷൻ. ഐടി മിഷൻ മുഖേനെയാണ് മുഖ്യമന്ത്രിയുടെ സന്ദേശം അയച്ചത്. വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളതിനാലാണ് ഏകീകൃതമായി സന്ദേശം അയച്ചത്.
സന്ദേശം അയക്കുന്നതിന് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാണ്. അദ്ദേഹം പുറത്തുവിട്ട കത്തിൽ ഔദ്യോഗിക നടപടിക്രമം വിശദീകരിക്കുന്നു.
വിവിധ വകുപ്പുകളിൽ നിന്ന് വിവരം ശേഖരിച്ച് ഒരു ഡാറ്റ ലേക്ക് ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് കത്തിലുള്ളത്. ഡാറ്റ ലേക്ക് എന്നത് വിവരങ്ങളുടെ വിപുലമായ ശേഖരണമാണ്. വിവരസാങ്കേതിക വിദ്യയുടെ കാലത്തു വ്യക്തികൾക്ക് ആവശ്യമായ സന്ദേശം അയക്കാനും അവർക്കായി നടപ്പാക്കുന്ന പദ്ധതികളുടെ വിവരം അറിയിക്കാനും ഏകീകൃത സംവിധാനം ആവശ്യമാണ്. ഇതു രാജ്യത്താകെ അംഗീകരിക്കപ്പെട്ടതാണ്.
സർക്കാർ വകുപ്പുകളുടെ ഡാറ്റ ഏകീകരണം നടപ്പാക്കിയാൽ വ്യക്തിഗത അറിയിപ്പു നൽകാൻ സഹായിക്കും. കേന്ദ്ര സർക്കാരും ഇതര സംസ്ഥാന സർക്കാരുകളും ഇങ്ങനെ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് സന്ദേശം പൗരന്മാർക്കു കൈമാറുന്നത്. ഇവിടെ വിവരങ്ങൾ ശേഖരിക്കുന്നത് ഐടി മിഷൻ ആണ്. ഐടി മിഷൻ നിയമപരമായി അതിന് ചുമതലപ്പെട്ട സർക്കാർ സംവിധാനമാണ്. ഇ-ഗവർണൻസിന്റെ സംസ്ഥാന അപ്പക്സ് ഏജൻസിയാണ് അത്.
വ്യക്തിഗതമായ എല്ലാ വിവരങ്ങളും സർക്കാർ സംവിധാനത്തിൽ ഭദ്രമാണ്. ഈ വിവരങ്ങളൊന്നും സർക്കാരിന് പുറത്തുള്ള ഒരു ഏജൻസിയുമായും പങ്കുവയ്ക്കുകയോ കൈമാറുകയോ ചെയ്യുന്നില്ല. എല്ലാ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ സർക്കാരിന്റെ ഐടി വകുപ്പിന്റെ കീഴിൽ തന്നെ വിപുലമായ സ്റ്റേറ്റ് ഡാറ്റ സെന്റർ സംവിധാനമുണ്ട്.
സർക്കാർ തീരുമാനം ബന്ധപ്പെട്ടവരെ അറിയിക്കുന്നത് ഏതെങ്കിലും പ്രചാരണത്തിന്റെ ഭാഗമായല്ല, മറിച്ച് സർക്കാരിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെയും അറിയാനുള്ള അവകാശത്തിന്റെയും ഭാഗമാണ്. അത് ഉറപ്പാക്കുകയാണ് സർക്കാർ നയമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.