തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. എ. കൗശികനും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്.
ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും അനാഥത്വത്തിലാകുന്ന സാഹചര്യമായി. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിൽ ഡയറക്ടറായാണ് എ. കൗശികൻ ഡെപ്യൂട്ടേഷനിൽ പോകുന്നത്. ഓഗസ്റ്റ് ആദ്യം അദ്ദേഹം കേരളം വിടും.
തീവ്ര വോട്ടർപട്ടിക പരിഷ്കരണവും (എസ്ഐആർ) നിയമസഭാ തെരഞ്ഞെടുപ്പും കേരളത്തിൽ ഏറെ വിവാദങ്ങളില്ലാതെ പൂർത്തിയാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു. കേൽക്കർ ഒന്നര മാസം മുൻപ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി പോയിരുന്നു. ഇതേ ത്തുടർന്നാണ് സിഇഒയുടെ ഒഴിവിൽ എ. കൗശികനെ നിയമിച്ചത്.
ഏറെനാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ടിക്കാറാം മീണ ഒഴിഞ്ഞ ശേഷം സഞ്ജയ് എം. കൗളും പ്രണാബ് ജ്യോതിനാഥും ചുരുങ്ങിയ കാലം വീതം ചുമതല വഹിച്ചിരുന്നു. പിന്നീടാണ് രത്തൻ യു. കേൽക്കർ സിഇഒയായി എത്തിയത്.