ന്യൂഡൽഹി: ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റീസ് പങ്കെടുത്തതിനെതിരേ പ്രതിഷേധിച്ച ഹൈദരാബാദ് നാൽസാർ യൂനിവേഴ്സിറ്റി ഓഫ് ലോ വിദ്യാർഥികളുടെ എൻറോൾമെന്റ് തടയാൻ ശ്രമിച്ച ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാൻ മനൻ കുമാർ മിശ്രയ്ക്ക് ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ രൂക്ഷ വിമർശം.
വിഷയത്തിൽ ബാർ കൗൺസിൽ അനാവശ്യമായി ഇടപെടേണ്ട എന്നും സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർഥികൾക്ക് അവകാശമുണ്ടെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. താനും വിദ്യാർഥികളും തമ്മിലുള്ള പ്രശ്നമാണതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
ബിസിഐ ചെയർമാൻ മനൻ കുമാർ പുറപ്പെടുവിച്ച സർക്കുലറിനെതിരേ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ചെയർമാൻ മനൻ കുമാർ മിശ്ര പുറപ്പെടുവിച്ച സർക്കുലർ പിന്നീട് പിൻവലിച്ചതായി ബിസിഐ അഭിഭാഷക രാധിക ഗൗതം കോടതിയെ അറിയിച്ചെങ്കിലും വിഷയത്തിൽ നാൽസാർ പൂർവവിദ്യാർഥികൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.
തുടർന്ന് ബിസിഐയോ മറ്റ് ബാർ കൗൺസിലുകളോ നാൽസാറിലെ വിദ്യാർഥികൾക്കോ അധ്യാപകർക്കോ എതിരേ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.