ന്യൂഡല്‍ഹി: ബാലവേലയില്‍നിന്ന് 3800ലധികം കുട്ടികളെ രക്ഷപ്പെടുത്തിയതായി കേന്ദ്രസർക്കാർ. വനിതാ-ശിശു വികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സിന്റെ (എന്‍സിപിസിആര്‍) രക്ഷാ-പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള കാമ്പയിൻ വഴിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ജൂണ്‍ 12നാണ് കാമ്പയിൻ ആരംഭിച്ചത്. ഓഗസ്റ്റ് 31വരെ കാമ്പയിന്റെ ഭാഗമായി 575ലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.
ബാലവേലയിലെ ഇരകളും മനുഷ്യക്കടത്തിനും ചൂഷണത്തിനും ഇരയാകാന്‍ സാധ്യതയുള്ളവരുമായ കുട്ടികളെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങള്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, തൊഴില്‍ വകുപ്പുകള്‍, പൊലിസ് അധികൃതര്‍, മറ്റു പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്ന് എന്‍സിപിസിആര്‍ ഏകോപിത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.