സാമൂഹ്യ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി അടിയന്തരമായി നടപ്പാക്കേണ്ട പ്രധാനപ്പെട്ട ആവശ്യം അവരുടെ പുനരധിവാസമാണ്. രക്ഷിതാക്കളുടെ കാലശേഷം ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആശ്രയം ആരെന്നത് വലിയ ചോദ്യമാണ്.
ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും ജീവിതത്തെക്കുറിച്ച് അവരുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നെഞ്ചില്‍ എന്നും ഒരു വിങ്ങലാണ്. തങ്ങളുടെ കാലശേഷം ഇവരുടെ ജീവിതം എന്തായിത്തീരുമെന്ന ആധിയാണ് ഇത്തരത്തിലുള്ള ഓരോ കുടുംബത്തില്‍നിന്നും പുറത്തു വരുന്നത്. ഇവരുടെ വേദനകള്‍ നിവേദനങ്ങളിലൂടെ പലവട്ടം ലഭിച്ചതിനു പിന്നാലെ യശഃശരീരനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയെയും അവയെ തരണം ചെയ്യുന്നതിനായി നടപ്പാക്കേണ്ട പദ്ധതികളെയുംകുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് തയാറാക്കാന്‍ തിരുവനന്തപുരം പാങ്ങപ്പാറ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ചഡ് പ്രിന്‍സിപ്പല്‍ ഡോ. എം.കെ. ജയരാജനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചു.
2013ല്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവന്നു. റിപ്പോര്‍ട്ട് വെളിച്ചംകണ്ട് 13 വര്‍ഷം പിന്നിട്ടിട്ടും അതില്‍ നിര്‍ദേശിച്ചിട്ടുള്ള പല പ്രധാന കാര്യങ്ങളും മാറിമാറി വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കാന്‍ കഴിവില്ലാത്ത ഇവരുടെ ആവശ്യങ്ങള്‍ സമൂഹത്തിന്റെ ആവശ്യമായി കണ്ടറിഞ്ഞ് അടിയന്തര നടപടി സ്വീകരിക്കാന്‍ ഭരണകൂടമാണ് നടപടികള്‍ കൈക്കൊള്ളേണ്ടത്.
മുന്‍ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം. സുധീരന് ഉള്‍പ്പടെയുള്ളവരുടെ ഇടപെടലിന്റെകൂടി ഫലമായായിരുന്നു ഡോ. ജയരാജന് കമ്മിഷന്റെ രൂപീകരണം. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ 168 നിര്‍ദേശങ്ങളായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നത്.
വിദ്യാഭ്യാസം, ധനകാര്യം, സാമൂഹ്യനീതി, ആരോഗ്യം, തൊഴില്‍, വ്യവസായം, കൃഷി, കായികം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ നടപ്പാക്കേണ്ട കാര്യങ്ങളായിരുന്നു റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 13 വര്‍ഷത്തിനുള്ളില്‍ ഈ റിപ്പോര്‍ട്ടിലെ പകുതി നിര്‍ദേശങ്ങള്‍ മാത്രമാണ് പൂര്‍ണമായോ ഭാഗികമായോ നടപ്പാക്കിയിട്ടുള്ളത്. ഈ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്നവരെ ചേര്‍ത്തുപിടിക്കാന്‍ അധികാരികള്‍ നടപടികള്‍ കൈക്കൊള്ളണമെന്നതാണ് പ്രധാന ആവശ്യം.
►പുനരധിവാസ ഗ്രാമം കടലാസില്‍
സാമൂഹ്യ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി അടിയന്തരമായി നടപ്പാക്കേണ്ട പ്രധാനപ്പെട്ട ആവശ്യം അവരുടെ പുനരധിവാസമാണ്. രക്ഷിതാക്കളുടെ കാലശേഷം ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആശ്രയം ആരെന്നത് വലിയ ചോദ്യമാണ്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ഒന്നോ അതിലധികമോ ആളുകളോ അല്ലെങ്കില്‍ കുഞ്ഞുങ്ങളെല്ലാവരും തന്നെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരോ ആയുള്ള കുടുംബങ്ങളിലുള്ള രക്ഷിതാക്കള്‍ വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലും അന്ധകാരത്തിലുമാണെന്ന് കമ്മിഷന് റിപ്പോര്‍ട്ട് പറയുന്നു. നിരവധി കുടുംബങ്ങളില്‍ രക്ഷിതാക്കളുടെ മരണശേഷം ഈ കുട്ടികള്‍ വലിയ അനാഥത്വവും അരക്ഷിതത്വവും സഹിച്ചു കഴിഞ്ഞുവരുന്നുണ്ട്.
ഈ സാഹചര്യത്തില്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന 18 വയസിനുശേഷമുള്ളവരെ ഏറ്റെടുത്ത് ആജീവനാന്തം സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി എല്ലാ ജില്ലയിലും ഓരോ പുനരധിവാസ വില്ലേജുകളെങ്കിലും സ്ഥാപിക്കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. ഈ പുനരധിവാസ വില്ലേജില്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കു താമസത്തിനുള്ള കെട്ടിടങ്ങളും അവര്‍ക്കു ജോലിചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ചെറുകിട വ്യവസായങ്ങളും ആരംഭിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. റിഹാബിലിറ്റേഷന്‍ വില്ലേജ് രൂപീകരണം എന്ന നടപടി രക്ഷിതാക്കള്‍ക്ക് അത്താണിയാവുന്നതോടൊപ്പം അവരുടെ സേവനങ്ങളും റീഹാബിലിറ്റേഷന്‍ വില്ലേജില്‍ ഫലപ്രദമായി ഉപയുക്തമാക്കുന്ന തരത്തില്‍ സംവിധാനം ചെയ്യാമെന്നും ഇതിനായി സര്‍ക്കാര്‍-സ്വകാര്യ മുതല്‍മുടക്ക് രീതിയില്‍ പദ്ധതി നടപ്പാക്കണമെന്നുമായിരുന്നു കമ്മിഷന്റെ നിര്‍ദേശം. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും തീരുമാനമായില്ല.
►സംസ്ഥാനതല ഉന്നതകേന്ദ്രം ഇന്നും റിപ്പോര്‍ട്ടില്‍
കമ്മിഷന് റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്നായിരുന്നു, ബുദ്ധിപരമായ വെല്ലുവിളികളുമായി ബന്ധപ്പെട്ട സംസ്ഥാനതല ഉന്നതകേന്ദ്രം. ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിട്ടത് ഗവേഷണം നടത്തുക, സംസ്ഥാനത്തെ ബുദ്ധിപരമായ വൈകല്യങ്ങളുടെ കണക്കെടുപ്പു നടത്തുക, വിദഗ്ധ പരിശീലനം നല്‍കുക, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുക, ചികിത്സയും പുനരധിവാസവും വിദ്യാഭ്യാസവും ഏകോപിപ്പിക്കുക, നയരൂപീകരണത്തിന് സര്‍ക്കാരിനു ശാസ്ത്രീയ വിവരങ്ങള്‍ നല്‍കുക തുടങ്ങിയവയായിരുന്നു.
ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി ഇവയെക്കുറിച്ചെല്ലാം വിശദമായി പരിശോധിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായി സംസ്ഥാനതല ഉന്നതകേന്ദ്രം വേണമെന്ന ആവശ്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല. സ്പെഷല്‍ സ്കൂളുകള്‍, മറ്റു പരിശീലനകേന്ദ്രങ്ങള്‍ എന്നിവയ്ക്കെല്ലാം അക്കാദമികവും ഭരണപരവുമായ സഹായം നല്കുന്ന സെന്‍ട്രല്‍ ഓഫ് എക്സലന്‍സ് എന്നതും ഇതിലൂടെ വിഭാവനം ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ സംയുക്ത സേവനങ്ങള്‍ ഈ കേന്ദ്രത്തിൽ നല്‍കുന്നതിലൂടെ ഈ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്നും വ്യക്തമാക്കിയിരുന്നു.
►തൊഴിൽ പരിശീലനവും തൊഴിലും
ശാരീരികവും ബുദ്ധിപരവുമായ വെല്ലുവിളികള്‍ നേരിടുന്ന സമൂഹങ്ങളെ സംബന്ധിച്ച് വേഗത്തില്‍ പരിഹരിക്കാനാകാത്ത പ്രശ്നമേഖലകളാണ് തൊഴില്‍ പരിശീലനവും തൊഴിലും. മുഖ്യധാരാ സമൂഹത്തോടൊപ്പം തോളോടു തോള് ചേര്‍ന്നു ജീവിക്കാനും പുനരധിവാസമെന്ന ലക്ഷ്യം സഫലീകരിക്കാനും ഏറ്റവും അനിവാര്യമായ രണ്ടു സുപ്രധാന ഘട്ടങ്ങളായാണ് ഈ രണ്ടു മേഖലകളെയും ആധുനികലോകം പരിഗണിച്ചുവരുന്നത്.
തൊഴില്‍ പരിശീലനവും തൊഴിലും കേവലം സാമ്പത്തിക സ്വാശ്രയത്വത്തില്‍ ഊന്നിനിൽക്കുന്ന വിഷയങ്ങള്‍ മാത്രമല്ല. ഒരാളുടെ അന്തസ്, ആത്മാഭിമാനം, ആരുടെ മുന്നിലും വിധേയപ്പെടാതിരിക്കുക തുടങ്ങിയ അവസ്ഥകളാണ് ഇതു സമ്മാനിക്കുന്നത്. കേവലം സാമ്പത്തികനേട്ടം മാത്രമല്ല, തങ്ങള്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം നല്കാന് ഓരോരുത്തര്‍ക്കും അവസരവും നല്കുന്നു. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വികലാംഗ വിഭാഗങ്ങള്‍ക്കായുള്ള വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ മാതൃകയില്‍ കേരളത്തില്‍ തൊഴില്‍ വകുപ്പ് ഒരു സെന്റര്‍ ആരംഭിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തിലും നടപടികള്‍ ഒന്നുമായിട്ടില്ല.
►സ്പെഷല്‍ ഓഫിസര്‍ ശിപാര്‍ശയും നടപ്പായില്ല
കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ പുരോഗതി കൃത്യമായി വിലയിരുത്താനും വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഒരു സ്പെഷല്‍ ഓഫിസറെ നിയമിക്കണമെന്നതായിരുന്നു പ്രധാന ശിപാര്‍ശകളിലൊന്ന്. പദ്ധതിയുടെ കൃത്യമായ വേഗവും നടത്തിപ്പും ഇതിലൂടെ മനസിലാക്കാന്‍ കഴിയുമായിരുന്നു. പല വകുപ്പുകളിലായി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചു വ്യക്തതയും കൃത്യതയും ഉറപ്പുവരുത്താന്‍ സ്പെഷല്‍ ഓഫിസര്‍ എന്ന തസ്തിക ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ 13 വര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ തീരുമാനമില്ല.
►എയ്ഡഡ് പദവി
കമ്മിഷന്റെ പ്രധാന ശിപാര്‍ശകളിലൊന്നായിരുന്നു മതിയായ വിദ്യാര്‍ഥികളുള്ള സ്പെഷല്‍ സ്കൂളുകള്‍ക്കു സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍ പദവി നല്‍കുക എന്നത്. എന്നാല്‍, 2015ല്‍ ഇക്കാര്യത്തില്‍ കമ്മിഷന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും പിന്നീട് ഏറെക്കാലം ഇതു ഫയലില്‍ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയായിരുന്നു. പുതിയ സര്‍ക്കാര്‍ സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി സംബന്ധിച്ച് ബജറ്റില്‍ നടത്തിയ പ്രഖ്യാപനം ഈ മേഖലയില്‍ ഏറെ പ്രതീക്ഷ നല്കുന്നു. അപ്പോഴും കാര്യങ്ങള്‍ വേഗത്തിലല്ല നീങ്ങുന്നതെന്ന പരാതിയും മുന്നില്‍ നില്ക്കുന്നു.
►ഡോ. എം.കെ. ജയരാജൻ പറയുന്നത്
മസ്തിഷ്ക ക്ഷതമോ, മസ്തിഷ്ക കോശങ്ങളിലെ അസാധാരണത്വമോ മൂലം വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കു സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ദൗത്യം ഏറെ സൂക്ഷ്മതയോടെയും ശാസ്ത്രീയബോധത്തോടെയും നിര്‍വഹിക്കേണ്ടതാണ്. ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരിലേക്കു സമൂഹവും സര്‍ക്കാരും ഇറങ്ങിച്ചെന്നാല്‍ മാത്രമേ അതിനു പരിഹാരം കാണാന്‍ കഴിയുകയുള്ളുവെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ ഡോ. എം.കെ. ജയരാജ് തന്നെ വ്യക്തമാക്കുന്നു.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ആളുകള്‍ സ്വയം ആവശ്യങ്ങള്‍ ഉന്നയിക്കാനോ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനോ കഴിയുന്നവരല്ല. ആവശ്യങ്ങള്‍ ചോദിക്കാന്‍ ശേഷിയില്ലാത്തതുകൊണ്ടു മാത്രം അര്‍ഹമായ സാമൂഹിക വിഹിതം അനുവദിക്കപ്പെടാതിരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്ന ഏക വിഭാഗമാണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍.
അതുപോലെതന്നെ, സമാനതകളില്ലാത്ത വേദനകള്‍ മാത്രം നല്കുന്ന അനുഭവമാണ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ജീവിതം. ഇത്രയേറെ നിരാലംബരായ ഒരു സമൂഹത്തെ മറ്റെവിടെയും കാണാനാകില്ല. ഇവര്‍ക്കായുള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കണം. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരെ കരുണയ്ക്ക് അര്‍ഹരായവരായി മാത്രം കാണാതെ, വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍, സാമൂഹിക പങ്കാളിത്തം, മാന്യമായ ജീവിതം എന്നിവയ്ക്കു തുല്യ അവകാശമുള്ള പൗരന്മാരായി പരിഗണിക്കാനുള്ള നടപടികളാണ് അധികാരികള്‍ സ്വീകരിക്കേണ്ടത്.