ചൈനയിൽ കനത്ത പ്രളയ ദുരിതങ്ങൾക്കിടയിൽ ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തിക്കൊണ്ട് പാമ്പുകളുടെ പടയോട്ടം. ഹെങ്ഷൗ മേഖലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ഒരു പാമ്പ് വളർത്തൽ കേന്ദ്രം തകർന്നതിനെ തുടർന്ന് തൊള്ളായിരത്തോളം പാമ്പുകളാണ് ഗ്രാമത്തിലേക്ക് ഒലിച്ചിറങ്ങിയത്.
ഇതിൽ ഭൂരിഭാഗവും വിഷമില്ലാത്തവയാണെങ്കിലും കൂട്ടത്തിൽ മാരകവിഷമുള്ള മൂർഖൻ പാമ്പുകളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രളയജലത്തിലൂടെയും വീടുകളുടെ മതിലുകളിലൂടെയും പാമ്പുകൾ കൂട്ടത്തോടെ അരിച്ചുകയറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടകരമായ ഈ സാഹചര്യത്തിൽ പാമ്പുകളെ പിടികൂടാൻ പത്തംഗങ്ങളുള്ള പ്രത്യേക ദൗത്യസംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. ജനങ്ങൾ ആരും തന്നെ സ്വന്തം നിലയ്ക്ക് പാമ്പുകളെ പിടിക്കാൻ ശ്രമിക്കരുതെന്ന് പ്രാദേശിക അധികൃതർ കർശന നിർദേശം നൽകി.
മെയ്സാക്ക് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലാണ് ചൈനയിൽ വ്യാപകമായ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായത്. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കാൻ ചൈനീസ് പ്രസിഡന്റും നിർദേശം നൽകിയിട്ടുണ്ട്.