ബെയ്ജിംഗ്: ചൈനയിൽ പടക്ക നിർമാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 26 പേർ മരിച്ചു. 61 പേർക്കു പരിക്കേറ്റു.
ചൈനീസ് പടക്കനിർമാണ വ്യവസായത്തിന്റെ ആസ്ഥാനമായ ലിയുയാംഗ് നഗരത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ദുരന്തം.
ഫാക്ടറി നിലനിന്നിരുന്ന സ്ഥലം നിരപ്പായി എന്നാണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആകാശംമുട്ടെ പുക ഉയരുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായി. സ്ഫോടനസ്ഥലത്തിനു മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചുമാറ്റി.
1500 അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രോണുകളും റോബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. അടിയന്തര അന്വേഷണം നടത്താൻ പ്രസിഡന്റ് ഷി ചിൻപിംഗ് ഉത്തരവിട്ടിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലിയുയാംഗ് നഗരത്തിലെ എല്ലാ പടക്കശാലകളിലും പരിശോധന നടത്താൻ ചൈനീസ് അധികൃതർ തീരുമാനിച്ചു. അതുവരെ ഉത്പാദനം നിർത്തിവയ്ക്കാൻ എല്ലാ സ്ഥാപനങ്ങളോടും നിർദേശിച്ചു.
ലിയുയാംഗ് ഉൾപ്പെടുന്ന ഹുനാൻ പ്രവിശ്യയിൽ കഴിഞ്ഞവർഷം ജൂണിൽ മറ്റൊരു പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടത്തിൽ ഒന്പതു പേർ മരിച്ചിരുന്നു.
കഴിഞ്ഞവർഷം 114 കോടി ഡോളറിന്റെ പടക്കങ്ങളാണ് ചൈന കയറ്റുമതി ചെയ്തത്. ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ടതിന്റെ മൂന്നിൽ രണ്ടു വരുമിത്.