സിയൂൾ: ചാരവൃത്തി ആരോപിച്ച് ദക്ഷിണകൊറിയയിൽ രണ്ടു മുൻ ചൈനീസ് സൈനികർ അറസ്റ്റിലായി. യുദ്ധവിമാനങ്ങളുമായുള്ള ആശയവിനിമയം തടസപ്പെടുത്തുക, യുഎസ് ആയുധങ്ങളുടെ നീക്കങ്ങൾ സംബന്ധിച്ച വിവരം ശേഖരിക്കുക തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായൊരാൾ 60 വയസുള്ള ചൈനക്കാരനാണ്. ഇയാൾ മുൻപ് ചൈനീസ് സൈന്യത്തിൽ പ്രവർത്തിച്ചിരുന്നു. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി ഉപയോഗിക്കുന്ന വ്യോമതാവളത്തിനു സമീപം ഹോട്ടലിൽ താമസിച്ച് ഇയാൾ വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം. ഇതിനായി ഹോട്ടൽമുറിയിൽ രഹസ്യ ഉപകരണം സ്ഥാപിച്ചെന്നും പോലീസ് പറയുന്നു.
2024 മുതൽ ദക്ഷിണകൊറിയ, യുഎസ് യുദ്ധവിമാനങ്ങളും എയർ ട്രാഫിക് കൺട്രോൾ യൂണിറ്റും തമ്മിലുള്ള ആശയവിനിമയം പലതവണ ഇയാൾ തടഞ്ഞതായും പോലീസ് ആരോപിക്കുന്നു.
സീയൂളിനു സമീപം യുഎസ് സൈനിക ആസ്ഥാനത്തുനിന്നു വിവരങ്ങൾ ശേഖരിച്ചെന്ന കുറ്റത്തിനാണ് നാൽപ്പതുകാരനായ ചൈനക്കാരൻ അറസ്റ്റിലായത്. യുഎസ് കമാൻഡിൽ ജോലി ചെയ്യുന്ന ദക്ഷിണ കൊറിയൻ യുവതിയിൽനിന്നാണ് ഇയാൾ വിവരങ്ങൾ ശേഖരിച്ചത്.