തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിജിലൻസിന്റെ പൂജപ്പുര സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലേക്ക് മാത്യു കുഴൽനാടനെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
ഭൂമി ഇടപാടിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് മാത്യു കുഴൽനാടൻ മൊഴി നൽകിയത്. 2021ൽ റവന്യൂ രേഖകൾ പരിശോധിച്ച ശേഷമാണ് ഭൂമി വാങ്ങിയതെന്നും അന്ന് കേസുകൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആധാരത്തിൽ വില കുറച്ചു കാണിച്ചിട്ടില്ല. പുറന്പോക്ക് ഭൂമി കൈയേറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മാത്യു മൊഴി നൽകി.
ചിന്നക്കനാലിൽ 50 സെന്റ് അധിക ഭൂമി കൈവശം വച്ചുവെന്നാണ് എംഎൽഎക്ക് എതിരെയുള്ള ആരോപണം. ചിന്നക്കനാലിലെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. സാന്പത്തിക ഇടപാടുകളിൽ കള്ളപ്പണത്തിന്റെ സാന്നിധ്യമുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.