സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചിറമൂലയില് ഭീതിപരത്തിയ കടുവയെ വനംവകുപ്പ് കൂട്ടിലാക്കി. ഉന്നതിക്ക് സമീപം വനാതിര്‍ത്തിയില്‍ മാങ്ങാമൂല വയലില്‍ സ്ഥാപിച്ച കൂട്ടിലാണ് 12 വയസുള്ള പെണ്‍കടുവ കുടുങ്ങിയത്.
രാവിലെ 11.45 ഓടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. പിന്കാലിനുപരിക്കുള്ള കടുവയുടെ മൂന്ന് പല്ലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. കടുവയെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കുപ്പാടി ആനിമല്‍ ഹോസ്പേസ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ചിറമൂല, കോളൂര് ഉന്നതികളിലായി ഒൻപത് വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. ചിറമൂല ഉന്നതിയിലെ നിരവധി ആടുകളെ കടുവ പിടിച്ചിരുന്നു. ആടുകളെ കടുവ കൊല്ലുന്നത് തുടര്‍സംഭവമായതോടെ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ച് നീരീക്ഷണം നടത്തിവരുകയായിരുന്നു.
പകല്‍ സമയങ്ങളിലടക്കം കടുവയെ കണ്ടതോടെ നാട്ടുകാര്‍ വീടിനുപുറത്തിറങ്ങാന്പോലും ഭയന്നിരുന്നു. ഉന്നതിക്ക് സമീപത്തായാണ് മുത്തങ്ങ ഗവ.എല്‍പി സ്കൂള്‍. അതിനാല്‍ രക്ഷിതാക്കളും ഭീതിയിലായായിരുന്നു. ഇതിനെ തുടര്‍ന്ന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രതിഷേധം ശക്തമാക്കിയതോടെയാണ് കഴിഞ്ഞദിവസം വനംവകുപ്പ് കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചത്.