ദിസ്പൂർ: ആസാമിലെ ഗുവഹാതിയിൽ ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പൊലിസ് വാഹനത്തിൽ നിന്ന് ചാടി മരിച്ചു. പ്രതി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. ഗുവഹാതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം ഹടീഗാവ് പൊലിസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെ ഇയാൾ വാഹനത്തിൽ നിന്ന് ചാടിയത്.
പൊലിസിനെ ആക്രമിച്ച ശേഷം വാഹനത്തിൽ നിന്ന് ഇയാൾ ചാടുകയായിരുന്നു. തുടർന്ന് മലയിടുക്കിലേക്ക് വീണ് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സെപ്റ്റംബർ മൂന്നിനാണ് ഗുവഹാതിയിലെ ഫ്ലാറ്റിൽ വച്ച് ഭാര്യ റിയ താലുൽദാറിനെ രാമാനുജ് കൊലപ്പെടുത്തിയത്. ഭാര്യക്ക് അന്യരുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്ന് പൊലിസ് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചിരുന്ന കറുത്ത പ്ലാസ്റ്റിക് കവറിൽ നിന്നാണ് യുവതിയുടെ തലയും വിരലുകളും പൊലിസ് കണ്ടെടുത്തത്.
കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. തുടർന്ന് സെപ്റ്റംബർ ആറിന് ഇയാൾ പൊലിസിൽ കീഴടങ്ങി. കുറ്റകൃത്യത്തിൽ യാതൊരു ഖേദവുമില്ലെന്ന് പ്രതി പൊലിസിനോട് പറഞ്ഞിരുന്നു. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രതി ചാടാൻ ഉണ്ടായ സാഹചര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.