കൊച്ചി: എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. തൃക്കാക്കര സിഐയുടെ നേതൃത്വത്തിലാണ് എസ്‌ഐടി രൂപീകരിച്ചത്.
സൈബര്‍ പൊലിസ് അംഗങ്ങളും സംഘത്തിലുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ വിശദമായ അന്വേഷണം ലക്ഷ്യമിട്ടാണ് സൈബര്‍ പൊലിസിനെയും ഉള്‍പ്പെടുത്തി എസ്‌ഐടി രൂപീകരിച്ചത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്ക് ഉണ്ടെന്നും ആരോപണമുണ്ട്. ഇതിലും അന്വേഷണം വ്യാപിപ്പിക്കും.
പരാതിയില്‍ പൊലിസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥി ശ്രീഹരി ടെലഗ്രാമിലൂടെ നഗ്നചിത്രങ്ങള്‍ വിറ്റത് പണം വാങ്ങിയെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. പണമിടപാടുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ടെലഗ്രാം ചാറ്റിലേക്ക് അയക്കുകയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ടെലഗ്രാമില്‍ തിരിച്ച് അയച്ചതിന്‍റെയും തെളിവുകള്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച അറസ്റ്റിലായ ശ്രീഹരിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
അതേസമയം ഇത്തരമൊരു സംഭവം ഉണ്ടായതിൽ കോളജ് ഖേദം പ്രകടിപ്പിച്ചു. ഈ സംഭവത്തിൽ എന്തെങ്കിലും അറിവുള്ളവർ പൊലിസിൽ അറിയിക്കണമെന്നും കോളജ് അധികൃതർ അറിയിച്ചു. ശ്രീഹരിയെ കോളജിൽനിന്നും പുറത്താക്കി.