ഷിക്കാഗോ: ദിവസങ്ങളായി ചികിത്സയിൽ തുടരുകയായിരുന്ന സിവിൽ റൈറ്റ്സ് നേതാവ് റവ. ജെസി ജാക്സൺ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതായി കുടുംബം അറിയിച്ചു.
പ്രോഗ്രസീവ് സുപ്രാന്യൂക്ലിയർ പാൾസി എന്ന ന്യൂറോളജിക്കൽ രോഗത്തിന് ചികിത്സ നൽകുന്നതിനായാണ് ഈ മാസം 12ന് റവ. ജെസി ജാക്സണിനെ നോർത്ത് വെസ്റ്റേൺ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏകദേശം ഒരു ദശാബ്ദത്തിലേറെയായി റവ. ജെസി ജാക്സൺ അപൂർവ രോഗവുമായിട്ടാണ് ജീവിക്കുന്നത്. നടക്കാനുള്ള ബുദ്ധിമുട്ട്, സംസാര വൈകല്യം, കണ്ണിന്റെ ചലനത്തിലെ തകരാറുകൾ എന്നിവയ്ക്ക് പ്രോഗ്രസീവ് സുപ്രാന്യൂക്ലിയർ പാൾസി കാരണമാകും.
നോർത്ത് വെസ്റ്റേൺ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും സുരക്ഷാ ജീവനക്കാർക്കും മകനും കുടുംബ വക്താവുമായ യൂസഫ് ജാക്സൺ നന്ദി അറിയിച്ചു.
കഴിഞ്ഞയാഴ്ച മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും റവ. ജെസി ജാക്സനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
1960കളിൽ മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറുമായി ചേർന്ന് പ്രവർത്തിച്ച ജെസി ജാക്സൺ 2000ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നേടുകയും ചെയ്തിട്ടുണ്ട്.