തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാ തെളിവുകളും നിലനിൽക്കെ അന്വേഷണം അവസാനിപ്പിച്ച് കുറ്റവിമുക്തനാക്കിയത് അസാധാരണ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
വിദേശത്ത് പോയി ഫണ്ട് ശേഖരിക്കാൻ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നും പ്രളയകാലത്ത് സഹായം തേടാൻ മുഖ്യമന്ത്രിക്ക് പോലും അനുമതി ലഭിച്ചിരുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വി.ഡി. സതീശൻ ഫണ്ട് അഭ്യർഥിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടു.
സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കം കാണിച്ചുവെന്ന തരത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണമെന്നും ഗോവിന്ദൻ പറഞ്ഞു. വിദേശത്ത് നിന്ന് ഫണ്ട് സമാഹരിച്ചെന്ന ആരോപണത്തിൽ വ്യക്തത വേണമെന്നും കേസ് അവസാനിപ്പിച്ച് ക്ലീൻ ചിറ്റ് നൽകിയത് കേരളം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശത്ത് നിന്ന് 22,500 പൗണ്ട് വിവിധ വ്യക്തികളിൽ നിന്നാണ് സമാഹരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. പണം വന്ന അക്കൗണ്ടിനെക്കുറിച്ചും വി.ഡി. സതീശൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ കൂടുതൽ അന്വേഷണം വേണം. സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.