ഓസ്ട്രിയയിലെ വിനോദസഞ്ചാര കേന്ദ്രമായ ഷ്മിറ്റൻഹോഹെ മലനിരകൾക്ക് മുകളിൽ വച്ച് ചെറുവിമാനവും പാരഗ്ലൈഡറും തമ്മിൽ കൂട്ടിയിടിച്ച വൻ ദുരന്തത്തിൽ നിന്നും നാൽപ്പത്തിനാലുകാരി അത്ഭുതകരമായി രക്ഷപെട്ടു.
വായുവിൽ സഞ്ചരിക്കവെ സെസ്ന 172 വിഭാഗത്തിൽപ്പെട്ട ഒരു ചെറുവിമാനം പാരച്യൂട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനം തട്ടി പാരഗ്ലൈഡറിന്റെ ക്യാനോപ്പി പൂർണമായും തകർന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ച സബ്രീന, അതീവ സങ്കീർണമായ സാഹചര്യത്തിലും ധീരമായി പോരാടി തന്റെ പക്കലുണ്ടായിരുന്ന അടിയന്തര ബാക്കപ്പ് പാരച്യൂട്ട് തുറന്നു.
നിലംപതിക്കുന്നതിന് തൊട്ടുമുമ്പ് റിസർവ് പാരച്യൂട്ട് വിടർന്നതിനാൽ വലിയ അപകടങ്ങളില്ലാതെ അവർ സുരക്ഷിതമായി താഴെയിറങ്ങി. നിസാര പരിക്കുകളോടെ രക്ഷപെട്ട സബ്രീന ഈ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പിന്നീട് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയും ജീവനോടെ തിരിച്ചെത്തിയതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
സബ്രീനയുടെ പരിചയസമ്പത്താണ് അവരെ തുണച്ചതെന്ന് വ്യക്തമാക്കിയ പോലീസ്, ഇരുപത്തിയെട്ടുകാരനായ വിമാന പൈലറ്റും പരിക്കേൽക്കാതെ രക്ഷപെട്ടതായി സ്ഥിരീകരിച്ചു.