ന്യൂഡൽഹി: സായുധ സേനകളിൽ ലിംഗസമത്വമെന്ന ആവശ്യത്തിന് ഊർജം പകർന്ന് പ്രതിരോധമന്ത്രാലയം. വനിതകൾക്ക് നിയമനത്തിലും ഉദ്യോഗക്കയറ്റത്തിലും തുല്യാവകാശം ഉറപ്പാക്കുന്നതടക്കം ഒരുപിടി നിർണായക തീരുമാനങ്ങൾ ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. കടലിൽ കാണാതായ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് സഹായധനം ലഭിക്കാനുള്ള നടപടികൾ ലഘൂകരിച്ചതാണ് മറ്റൊന്ന്.
ഈ പ്രഖ്യാപനങ്ങൾ സ്ത്രീ ശക്തിയോടുള്ള സർക്കാരിന്റെ പ്രതിബന്ധത വെളിപ്പെടുത്തുന്നതോടൊപ്പം 2027ൽ സുവർണ ജൂബിലി ആഘോഷിക്കാൻ തയാറെടുക്കുന്ന സേനയെ ശക്തിപ്പെടുത്തുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
സ്ത്രീകൾക്ക് സേനയിൽ തുല്യാവകാശം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമനങ്ങളും ഉദ്യോഗക്കയറ്റങ്ങളും നൽകുമെന്നും ഇനി മുതൽ സ്ത്രീകൾക്ക് ഹ്രസ്വ സേവന നിയമനങ്ങൾക്കൊപ്പം സ്ഥിരംനിയമങ്ങൾക്കും അർഹതയുണ്ടാകും. അതോടൊപ്പം പുരുഷന്മാർക്ക് ഇനി ഹ്രസ്വ സേവനങ്ങളിലും നിയമനം ലഭിക്കും.
നയത്തിന്റെ ഭാഗമായി പ്രാരംഭ പരിശീലനം മുതൽതന്നെ സ്ത്രീകൾക്ക് അവസരങ്ങളിൽ തുല്യത ഉറപ്പാക്കും. നിലവിൽ സ്ഥിരം ജീവനക്കാരായ വനിതാ ഉദ്യോഗസ്ഥർക്ക് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉയർന്ന റാങ്കുകളിലേക്ക് ജോലിക്കയറ്റം ലഭിക്കും. യോഗ്യത തെളിയിക്കുന്ന പക്ഷം ഹ്രസ്വ സേവന നിയമനത്തിലുള്ള സ്ത്രീകൾക്ക് സ്ഥിരം നിയമനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സൈനികരുടെ കുടുംബക്ഷേമത്തിൽ ഊന്നിയുള്ളതാണ് രണ്ടാമത്തെ തീരുമാനം. ഇതിലൂടെ ജോലിക്കിടെ കടലിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭിക്കാനുള്ള നടപടികൾ ലളിതമാക്കും.
കടലിൽ കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാനുള്ള അധികാരം തീരസംരക്ഷണ സേനയ്ക്കു ലഭിക്കുന്നതോടെ ഇവരുടെ കുടംബങ്ങൾക്ക് നിലവിലെ കാലതാമസം ഒഴിവാക്കി അർഹമായ സഹായധനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിലെ കർത്തവ്യഭവൻ രണ്ടിൽ നടന്ന പത്രസമ്മേളനത്തിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, തീരസംരക്ഷണ സേന ഡയറക്ടർ ജനറൽ പരമേശ് ശിവമണി എന്നിവരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.