മസ്കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ നാവികർ സഞ്ചരിച്ചിരുന്ന വാണിജ്യ കപ്പലിനുനേരേ ആക്രമണം. സംഭവത്തെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി.
കാണാതായ ഒരു ഇന്ത്യക്കാരനായി തെരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പനാമയുടെ പതാകയേന്തിയ ‘എംടി എൽ ഗയ്യ’ എന്ന ടാങ്കറിനുനേരേയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സംഘർഷങ്ങൾ രൂക്ഷമായ ഈ മേഖലയിൽ ചരക്കുകപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കപ്പലിൽ ആകെ 14 ഇന്ത്യൻ ജീവനക്കാരാണുണ്ടായിരുന്നത്.
രക്ഷപ്പെടുത്തിയ 13 പേരെയും സുരക്ഷിതമായി കരയിലെത്തിച്ചിട്ടുണ്ട്. ഒമാൻ അധികൃതരുമായി ചേർന്ന് ഒമാനിലെ ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചുവരികയാണ്.
അതേസമയം,ഹോർമുസ് കടലിടുക്കുവഴി നീങ്ങുകയായിരുന്ന കപ്പലിൽ ആയുധം പതിച്ചതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ സംഘടന അറിയിച്ചു.