കോട്ടയം: കേരളത്തിന്റെ കടലോര സംരക്ഷണത്തിനു വേണ്ടി 4,000കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ്.
കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ നയരൂപീകരണ ഏകോപന സമിതി കെആര്‍എല്‍സിസി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഫഷണല്‍സ് കോണ്‍ക്ലേവ് 2026 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കടലാക്രമണം രൂക്ഷമായിരിക്കുന്ന മുന്‍കുട്ടി നിശ്ചയിച്ച 10 സ്പോട്ടുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഇതുകൊണ്ടു പ്രശ്നം തീരാത്തതിനാല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ വിവിധ ഫണ്ടിംഗ് ഏജന്‍സികളുടെ സഹായത്തോടെ പുതിയ പദ്ധതിയും പരിശോധിച്ചുവരികയാണ്. കടലോരം നേരിടുന്ന മറ്റൊരു പ്രശ്നം കുടിവെള്ളത്തിന്റെ അഭാവമാണ്. ഇതും മുന്‍ഗണനയിലുള്ള വിഷയമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
കോണ്‍ക്ലേവില്‍ കേരള ലത്തീന്‍ മെത്രാന് സമിതിയുടെയും കെആര്‍എല്‍സിസിയുടെയും പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. വിജയപുരം ബിഷപ്പും കെആര്‍എല്‍സിസി വൈസ്പ്രസിഡന്റുമായ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, സഹായ മെത്രാന് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറി മെറ്റില്‍ഡാ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ലിഡാ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
ഡോ. മാര്ട്ടിന് പാട്രിക്, അഡ്വ. ഷെറി ജെ. തോമസ്, ഡോ. മനോജ് കുരിശിങ്കല്‍, ഇഗ്നേഷ്യസ് മൺറോ, ജോയി സെബാസ്റ്റ്യൻ, പി.ആര്. കുഞ്ഞച്ചന്, ഫാ. ഡോ. എ.ആര്. ജോണ്‍ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി.
കോണ്‍ക്ലേവില്‍ ഗവേഷകര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, ഭരണ നിര്വഹണവിദഗ്ധര്, സംരംഭകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 300ഓളം പ്രഫഷണലുകള്‍ പങ്കെടുത്തു.