കണ്ണൂർ: നീന്തുന്നതിനിടെ കോയന്പത്തൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി അഴീക്കോട്ടെ കുളത്തിൽ മുങ്ങിമരിച്ചു.
കോയമ്പത്തൂർ സൗത്ത് പീലമേട് മുരുഗൻ നഗറിനു സമീപത്തെ ആനന്ദരാജ്-പ്രീതി ദന്പതികളുടെ ഏക മകൻ എ. അനിരുദ്ധ് കൃഷ്ണൻ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ അഴീക്കോട് ആനിവയൽ കുളത്തിലായിരുന്നു അപകടം.
കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം എത്തിയാണു മൃതദേഹം പുറത്തെടുത്തത്.കോയമ്പത്തൂർ പിഎസ്ജി മെഡിക്കൽ കോളജ് എംബിബിഎസ് ഇന്റേൺ വിദ്യാർഥികളായ അനിരുദ്ധും പെൺസുഹൃത്തും ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് വാടകക്കെടുത്താണ് അഴീക്കോട് ആനിവയൽ കുളത്തിലെത്തിയത്. സുഹൃത്ത് കരയിൽ ഇരിക്കവേ അനിരുദ്ധ് നീന്താനിറങ്ങിയതായിരുന്നു.
കുളത്തിന്റെ മധ്യത്തിലെത്തിയതോടെ മുങ്ങിത്താണ അനിരുദ്ധ് സഹായം ആവശ്യപ്പെട്ട് നിലവിളിച്ചിരുന്നു. ഉച്ചസമയമായതിനാൽ കുളത്തിൽ വേറെ ആളുകൾ ഉണ്ടാവാത്തതും രക്ഷാപ്രവർത്തനത്തിനു തടസമായി.
കണ്ണൂരിൽ നിന്നും അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം അംഗങ്ങൾ നടത്തിയ തെരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെടുത്തത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകാന്ത് പവിത്രൻ, ഷായിബാസ്, ജിതിൻ, രാഗിൻകുമാർ, നിമേഷ്, വിജയ്, സുരാജ്, അനുജിത്ത് എന്നിവരാണു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.