സ്മാരക ശിലകൾ
നിരവധിയായ കോട്ടകളും കൊട്ടാരങ്ങളും സാംസ്കാരികാവശേഷിപ്പുകളുടെ സ്മാരകങ്ങളായി നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. പ്രഖ്യാതങ്ങളായ കോട്ടകളില്‍ മിക്കതും മലഞ്ചെരുവിലോ നദീതീരത്തോ ആണ് പണികഴിപ്പിക്കപ്പെട്ടതെങ്കില് സാക്ഷാല്‍ അറബിക്കടലിന്റെ ഉള്ളില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് കൊളാബ കോട്ടയെ വേറിട്ടു നിര്‍ത്തുന്നത്. മഹാരാഷ്്ട്രയിലെ അലിബാഗ് തീരത്തുനിന്ന് ഏകദേശം 1-2 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന കൊളാബ കോട്ട വെറുമൊരു കടല്‍ക്കോട്ട എന്നതിലുപരി മറാത്ത സാമ്രാജ്യത്തിന്റെ നാവികചരിത്രത്തില്‍ അതിപ്രധാന സ്ഥാനമുള്ള ചരിത്രസ്മാരകമാണ്.
17-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, കടല്മാര്ഗങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനുമായി ഛത്രപതി ശിവജി നിരവധി കടല്ക്കോട്ടകള് നിര്‍മിക്കാന്‍ തീരുമാനിച്ചു. ആ പദ്ധതിയുടെ ഭാഗമായാണ് കൊളാബ കോട്ടയുടെയും നിര്‍മാണം. 1680ല്‍ ശിവജി കോട്ടനിര്‍മാണം ആരംഭിച്ചെങ്കിലും അധികം വൈകാതെ അദ്ദേഹം മരണപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന് സംഭാജി 1681ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
മറാത്ത നാവികസേനയുടെ തലവനായിരുന്ന കാനോജി ആംഗ്രെയുടെ പ്രധാന താവളമായിരുന്നു ഈ കോട്ട. ബ്രിട്ടീഷുകാരുടെയും പോര്‍ച്ചുഗീസുകാരുടെയും ആക്രമണങ്ങളില്‍നിന്ന് കൊങ്കണ്‍ തീരം സംരക്ഷിക്കുന്നതില്‍ കൊളാബ കോട്ട വലിയ പങ്ക് വഹിച്ചു. 1721ല്‍ ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും ചേര്‍ന്ന് കൊളാബ കോട്ട പിടിച്ചെടുക്കാന്‍ സംയുക്ത ആക്രമണം നടത്തിയെങ്കിലും കാനോജി ആംഗ്രെയുടെ നേതൃത്വത്തില്‍ മറാത്താ സേന അത് വിജയകരമായി പ്രതിരോധിച്ചുവെന്നതും ചരിത്രം.
ഏകദേശം 25 അടി ഉയരമുള്ള കല്മതിലുകളാണ് കോട്ടയുടെ പ്രധാന പ്രത്യേകത. കോട്ടയ്ക്കുള്ളില്‍ ഗണപതി ക്ഷേത്രം, പത്മാവതി ക്ഷേത്രം, പഴയ പീരങ്കികള്‍, സൈനിക വസതികള്‍ എന്നിവ ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നാലുപാടും ഉപ്പുരസമുള്ള കടല്‍വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുമ്പോഴും കോട്ടയ്ക്കുള്ളില്‍ ഒരു ശുദ്ധജല കിണറുണ്ട് എന്നത് അവിശ്വസനീയ കാര്യമാണ്. കോട്ടയുടെ നിര്‍മാണ വൈദഗ്ധ്യത്തിന്റെയും സാങ്കേതിക വിദ്യയുടെയും വിശേഷാൽ സ്മാരകമായി ഇത് കണക്കാക്കപ്പെടുന്നു.
വേലിയിറക്കസമയത്ത് കോട്ടയിലേക്ക് കാല്‍നടയായും കുതിരവണ്ടിയിലും പോകാനാവും. എന്നാല്‍ വേലിയേറ്റസമയത്ത് കോട്ട പൂര്‍ണമായും വെള്ളത്താൽ ചുറ്റപ്പെടുകയും ബോട്ടുകള്വഴി മാത്രം ഗതാഗതം സാധ്യമാവുകയും ചെയ്യുന്നു. മറാത്താസാമ്രാജ്യ ത്തിന്റെ തകര്‍ച്ചയോടെയാണ് കൊളാബ കോട്ടയുടെ പ്രതാപം അസ്തമിക്കുന്നത്. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് കോട്ടയുടെ സൈനികപ്രാധാന്യവും നഷ്ടമായി. എന്നിരുന്നാലും മറാത്താ സാമ്രാജ്യത്തിന്റെ ഗതകാല സ്മരണകളുണര്‍ത്തുന്ന ചരിത്രസ്മാരകമായി ഇത് നിലകൊള്ളുന്നു.
ഇന്ന് അലി ബാഗ് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് കൊളാബ കോട്ട. പ്രത്യേകിച്ച്, വേലിയിറക്കസമയത്ത് കടലിലൂടെ നടന്ന് കോട്ടയിലെത്തുന്ന അനുഭവം യാത്രക്കാരെ പ്രത്യേകമായി ഇവിടേക്ക് ആകര്‍ഷിക്കുന്നു.
അറബിക്കടലിലെ തിരമാലകള്‍ക്കിടയില്‍ നൂറ്റാണ്ടുകളുടെ ചരിത്രം കാത്തുസൂക്ഷിക്കുന്ന കാവല്‍ക്കാരനെപ്പോലെയാണ് കോട്ട നിലകൊള്ളുന്നത്. മറാത്താ നാവികശക്തിയുടെ അഭിമാനവും മഹാരാഷ്ട്രയുടെ സമുദ്ര പൈതൃകത്തിന്റെ ജീവനുള്ള സ്മാരകവുമാണ് ഈ കടല്‍ക്കോട്ട.