തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള കേരള സർക്കാരിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണ തേടി അയൽസംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്. ലഹരിക്കടത്തിനെതിരെയുള്ള സംയുക്ത പോരാട്ടത്തില്‍ പങ്കാളികളാകാൻ അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്ത്.
ലഹരി മാഫിയകൾ സംസ്ഥാനാന്തര ശൃംഖലകളായാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അതിർത്തി മേഖലകൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ലഹരി കടത്തിനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു.
നിലവിൽ പല അന്തർസംസ്ഥാന ലഹരി കടത്തുകാരെയും പിടികൂടാൻ കേരള പോലീസിന് സാധിച്ചിട്ടുണ്ട്. എന്നാൽ, ഈ മാഫിയകളെ പൂർണ്ണമായും തകർക്കാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള തത്സമയ വിവര കൈമാറ്റവും സംയുക്ത ഓപ്പറേഷനുകളും അനിവാര്യമാണെന്ന് സർക്കാർ വിശ്വസിക്കുന്നുവെന്ന് കത്തിൽ പറയുന്നു.
ലഹരിമാഫിയകളുടെ സാമ്പത്തിക ശൃംഖലകൾ തകർക്കാനും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുമാണ് ഓപ്പറേഷൻ തൂഫാനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സംയുക്ത കർമ്മപദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പുട്ട വിക്രമാദിത്യ എന്നിവരടങ്ങുന്ന ഉന്നത സംഘം അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ തയ്യാറാണെന്നും കത്തിൽ പറയുന്നുണ്ട്.