തിരുവനന്തപുരം: മെസിയെയും അർജന്റൈൻ ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
അന്വേഷണ സംഘാംഗങ്ങൾ സെക്രട്ടേറിയറ്റിലെത്തി കായികവകുപ്പിൽനിന്ന് ഇതുസംബന്ധിച്ച രേഖകൾ ശേഖരിച്ചുതുടങ്ങി. പ്രാഥമികമായ ചില ഫയലുകളും രേഖകളും മാത്രമാണ് ഇന്നലെ കൈമാറിയത്. ഇവയുടെ പരിശോധനയും എസ്ഐടിയുടെ നേതൃത്വത്തിൽ ശേഖരിച്ചു.
മുൻ മന്ത്രിയുടെ ഓഫിസിൽനിന്ന് ഇതുമായി ബന്ധപ്പെട്ടു വിദേശത്തേക്ക് അയച്ച കൂടുതൽ രേഖകൾക്കായി കായികവകുപ്പ് സെക്രട്ടറിക്ക് എസ്ഐടി കത്തു നൽകി.
സ്വകാര്യ സ്പോണ്സറെ തെരഞ്ഞെടുത്ത നടപടികൾ, സർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, ഒഴിവാക്കലുകൾ, പൊതു ആസ്തികളുടെ ഉപയോഗം എന്നിവ അനുവദിച്ച സാഹചര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകൾ നൽകണമെന്നാണ് എസ്ഐടി കത്തു നൽകിയത്.
ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിന് അനാവശ്യ ആനുകൂല്യമോ സാന്പത്തികനേട്ടമോ നൽകിയിട്ടുണ്ടോയെന്നും സർക്കാരിനോ പൊതുസ്ഥാപനങ്ങൾക്കോ നഷ്ടമുണ്ടായോയെന്നും അന്വേഷിക്കും.
കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ അന്വേഷണ റിപ്പോർട്ടിനൊപ്പം രേഖകളുമുണ്ടായിരുന്നു. ഇവയുടെ യഥാർഥ പതിപ്പുകളാണ് എസ്ഐടി ശേഖരിച്ചത്. മുഴുവൻ ഇടപാടുകളും അന്വേഷിക്കാനാണ് സർക്കാർ ഉത്തരവെന്നതിനാൽ എല്ലാ രേഖകളും കൈമാറണമെന്നാണ് കത്ത് നൽകിയത്.
മറ്റു വകുപ്പുകളെ അറിയിക്കാതെയാണ് കായികവകുപ്പ് ഇതുസംബന്ധിച്ച ഇടപാടുകൾ നടത്തിയതെന്നാണു കരുതുന്നത്. ധനകാര്യം, നിയമം, ആഭ്യന്തരം, റവന്യു, തദ്ദേശ സ്വയംഭരണം, പൊലിസ്, അഗ്നിരക്ഷാസേന, ആരോഗ്യം എന്നീ വകുപ്പുകളുടെ അഭിപ്രായം തേടാതെ ഇടപാടുമായി മുന്നോട്ടു പോയതിനെക്കുറിച്ചും അന്വേഷണമുണ്ടാകും.
വിദേശ പണമിടപാട്, മാച്ച് ഫീസ്, പരസ്യവരുമാനം, സ്പോണ്സറുടെ സാന്പത്തിക ഇടപാട്, നികുതി ബാധ്യത, സ്റ്റേഡിയം നവീകരണം എന്നിവയുണ്ടായിരുന്നിട്ടും ധനവകുപ്പിന്റെ അനുമതി തേടാത്തതും അന്വേഷിക്കും.