കാസര്‍ഗോഡ്: തച്ചങ്ങാട് ജിഎച്ച്എസിലെ കുട്ടികള്‍ക്ക് പ്രിയപ്പെട്ട ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനെ നേരില്‍ കണ്ടപ്പോള്‍ ചോദിക്കാനേറെയുണ്ടായിരുന്നു. നമസ്തേ കളക്ടര്‍ പരിപാടിയിലാണ് കുട്ടികള്‍ കളക്ടറോട് സംവദിച്ചത്. എന്തും ചോദിച്ചോളൂ എന്ന കളക്ടറിന്റെ ഉറപ്പു കൂടി കിട്ടിയതോടെ മിടുക്കന്മാരുടെയും മിടുക്കികളുടെയും ചോദ്യമഴയില്‍ നനഞ്ഞു കളക്ടര്‍.
മഴ വന്നാല്‍ അവധി തരണേ എന്നതായിരുന്നു ആദ്യ ആവശ്യം. കളക്ടറാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും കളക്ടര്‍ ആയാല്‍ കുട്ടികള്‍ക്ക് അവധി കൊടുക്കാമല്ലോ എന്നും നാലാം ക്ലാസുകാരന് ആദവ് അശോക്. കളക്ടറുടെ കുട്ടിക്കാലത്തെ പഠനം എങ്ങനെ സിവിൽ സർവീസ് കരസ്ഥമാക്കാന്‍ സഹായിച്ചു, ഇപ്പോള്‍ വായിക്കാന്‍ സമയം കിട്ടാറുണ്ടോ, ആദ്യമായി കിളിമഞ്ചാരോ കീഴടക്കിയപ്പോള്‍ എന്തായിരുന്നു മനസില്‍... അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്കാണ് കളക്ടര്‍ക്ക് ഉത്തരം നല്‍കിയത്.
തൃശൂര്‍ കളക്ടറേറ്റ് ആണോ കാസര്‍ഗോഡ് കളക്ടറേറ്റാണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദ്യത്തിനു മുന്നില്‍ കളക്ടര്‍ ഒന്നു പരുങ്ങിയെങ്കിലും എല്ലാ കളക്ടറേറ്റും ഒരുപോലെ ഇഷ്ടമാണെന്നും കാസര്‍ഗോഡ് വികസന സാധ്യതയുള്ള സ്ഥലമാണെന്നും വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് തന്റെ കളക്ടര്ഷിപ്പില് പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന് കളക്ടര്‍ കുട്ടികളെ അറിയിച്ചു. തന്റെ ബാല്യവും വ്യക്തിവിവരണവും കുട്ടികളോട് പറഞ്ഞ കളക്ടര്‍ ജീവിതത്തിലെ പ്രതിസന്ധികളെ പോസിറ്റീവായി എടുക്കണമെന്നും ലഹരി പോലെ തന്നെ അപകടകരമാണ് ഡിജിറ്റല്‍ അഡിക്ഷന് എന്നും പറഞ്ഞു.
സ്കൂളിനു മുന്നിലെ റോഡില്‍ സീബ്രാലൈനും ഡിവൈഡര്‍ ഇല്ലാത്തതും പ്രശ്നമാണെന്ന് കുട്ടികള്‍ പറഞ്ഞപ്പോള്‍ മഴ പെയ്തൊഴിയുന്ന ഇടവേളയില്‍ സീബ്രാലൈന്‍ വരയ്ക്കാന്‍ അധികാരികളെ ചുമതലപ്പെടുത്തുമെന്ന് കളക്ടര്‍ ഉറപ്പു നല്കി. ഹൈസ്കൂള്‍ കെട്ടിടം ഓടിട്ടതാണെന്നും അതുമാറ്റി കോണ്‍ക്രീറ്റ് ആക്കി തരണമന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. കെട്ടിടം നിര്‍മിച്ചു നല്കാന് നടപടികള്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍പ്പെടുത്തി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പ്രകൃതിയോട് അടുക്കാന്‍ ശലഭോദ്യാനവും നേച്ചര്‍ പാര്‍ക്കും വേണമെന്ന് ആവശ്യവും കളക്ടറുടെ പരിഗണനയിലുണ്ടെന്ന് അറിയിച്ചു.