കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് സമനില. രണ്ടാം ഇന്നിംഗ്സിൽ ഫോളോ ഓൺ ചെയ്ത ലങ്ക അവസാന ദിവസം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തുനിൽക്കെ ഇരുടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ന് സ്വന്തമാക്കി.
ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് തിരിച്ചടിയായത് ശ്രീലങ്കൻ മധ്യനിര താരം സോനൽ ദിനുഷയുടെ ഉജ്ജ്വല ചെറുത്തുനിൽപ്പാണ്. രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ദിനുഷ 264 പന്തിൽ രണ്ട് സിക്സും എട്ട് ഫോറുമടക്കം 133 റൺസുമായി പുറത്താകാതെ നിന്നു.
നാലാം ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന നിലയിലായിരുന്നു ശ്രീലങ്ക. ഏഴ് റൺസുമായി സോനൽ ദിനുഷയും മൂന്ന് റൺസുമായി കേഷാര നുവാന്തയുമായിരുന്നു ക്രീസിൽ. അഞ്ചാം ദിവസം ഇരുവരും ചേർന്ന് ഇന്ത്യൻ ബൗളർമാരെ പ്രതിരോധിച്ചതോടെ മത്സരത്തിന്റെ ഗതി മാറി.
സ്കോർ 330ൽ നിൽക്കെ 46 റൺസെടുത്ത കേഷാര നുവാന്തയെ പുറത്താക്കിയെങ്കിലും പിന്നീട് എത്തിയ ബാറ്റർമാരെയും കൂട്ടുപിടിച്ച് ദിനുഷ ശക്തമായ ചെറുത്തുനിൽപ്പ് തുടർന്നു. ഇന്ത്യൻ പേസർമാരും സ്പിന്നർമാരും പല തന്ത്രങ്ങളും പരീക്ഷിച്ചെങ്കിലും ദിനുഷയെ പുറത്താക്കാനായില്ല. വാലറ്റത്ത് ലാഹിരു കുമാരയുടെ (90 പന്തില്‍ 2) പ്രകടനം നിര്‍ണായകമായി.
ആദ്യ ഇന്നിംഗ്സിലും ദിനുഷ (103) സെഞ്ചുറി നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 503നെതിരെ ശ്രീലങ്ക 290ന് എല്ലാവരും പുറത്താവുകയായിരുന്നു.