കൊളംബോ: 279 പേർ കൊല്ലപ്പെട്ട ഈസ്റ്റർ സ്ഫോടനപരന്പരയുമായി ബന്ധപ്പെട്ട മുഖ്യ ക്രിമിനൽ കേസിന്റെ വിധി സെപ്റ്റംബർ 22ന് കൊളംബോ ഹൈക്കോടതി പ്രഖ്യാപിക്കും. മരണപ്പെട്ട ഒരാൾ ഒഴികെ 24 പ്രതികളാണു വിചാരണ നേരിട്ടത്. 547 ദിവസം നീണ്ട വിചാരണയിൽ 2,309 പേരുടെ മൊഴി കോടതി രേഖപ്പെടുത്തി.
2019 ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിലെ മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലുമുണ്ടായ ചാവേർ സ്ഫോടനങ്ങളിൽ 45 വിദേശികൾ അടക്കം 279 പേരാണ് മരിച്ചത്. പള്ളികളിൽ ഈസ്റ്റർ തിരുക്കർമങ്ങൾ നടക്കുന്നതിനിടെയായിരുന്നു ആക്രമണം.
നാഷണൽ തൗഹീത്ത് ജമാത്ത് എന്ന ജിഹാദി ഗ്രൂപ്പാണ് ആക്രമണം നടത്തിയത്. സഹ്റാൻ ഹാഷിം എന്ന ചാവേറുമായി ബന്ധമുള്ള നൗഫർ മൗലവി എന്നു വിളിക്കപ്പെടുന്ന മുഹമ്മദ് ഇബ്രാഹിം മുഹമ്മദ് നൗഫറാണു കേസിലെ മുഖ്യപ്രതി.
ആക്രമണത്തെക്കുറിച്ച് മുൻകൂർ വിവരം ലഭിച്ചിട്ടും തടയാൻ നടപടികൾ സ്വീകരിക്കാതിരുന്ന മുൻ പോലീസ് മേധാവി പുജിത്ത് ജയസുന്ദര, മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ എന്നിവർക്ക് മറ്റൊരു കേസിൽ ഈ മാസം ആദ്യം കോടതി കർത്തവ്യവിലോപം ചൂണ്ടിക്കാട്ടി വധശിക്ഷ വിധിച്ചിരുന്നു.