റോം: റോമിലെ കൊളോസിയത്തില്‍ ഇന്നു നടക്കുന്ന കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലും ലെയോ പതിനാലാമന്‍ മാർപാപ്പ കുരിശ് വഹിക്കും.
സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ലെയോ മാർപാപ്പയുടെ പ്രഥമ ദുഃഖവെള്ളിയാചരണമാണിത്. പതിറ്റാണ്ടുകൾക്കുമുന്പ് ആരംഭിച്ച പാരമ്പര്യത്തില്‍ ഒരു മാർപാപ്പ കുരിശിന്റെ വഴിയില്‍ ഉടനീളം കുരിശ് വഹിക്കുന്നത് ഇതാദ്യമായിട്ടാണ്.
ലെയോ മാർപാപ്പയുടെ മുൻഗാമികളായ ബെനഡിക്ട് പതിനാറാമനും വിശുദ്ധ ജോൺ പോൾ രണ്ടാമനും കൊളോസിയത്തിലെ കുരിശിന്റെ വഴിയുടെ ആരംഭത്തിലും സമാപനത്തിലും മാത്രമാണ് കുരിശ് വഹിച്ചിരിന്നത്.
ഫ്രാന്‍സിസ് മാർപാപ്പ അനാരോഗ്യം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ കുരിശിന്റെ വഴിയില്‍ പങ്കെടുത്തിരിന്നില്ല. പകരം അദ്ദേഹം എഴുതിത്തയാറാക്കിയ പ്രാർഥനകളും വിചിന്തനങ്ങളും വായിച്ചിരുന്നു.
2016 മുതൽ 2025 വരെ വിശുദ്ധ നാടിന്റെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന ഫ്രാൻസിസ്കൻ വൈദികന് ഫാ. ഫ്രാൻസെസ്കോ പാറ്റനാണ് ഇത്തവണത്തെ കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലെയും ധ്യാനചിന്തകള്‍ തയാറാക്കിയിരിക്കുന്നത്. മാര്‍പാപ്പയുടെ നേതൃത്വത്തില്‍ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴി പ്രാര്‍ഥനയില്‍ നൂറുകണക്കിനാളുകളാണ് ഓരോ വര്‍ഷവും പങ്കുചേരുന്നത്.
ലക്ഷക്കണക്കിന് ആളുകള്‍ ടെലിവിഷനിലൂടെയും യുട്യൂബിലൂടെയും തത്സമയം പങ്കുചേരുകയും ചെയ്യുന്നു. ഇന്നു പ്രാദേശികസമയം വൈകുന്നേരം 9.15നാണ് കൊളോസിയത്തിനു ചുറ്റും കുരിശിന്റെ വഴി നടക്കുന്നത്.
ഈശോമിശിഹായുടെ പീഡാനുഭവത്തെയും ആദ്യകാല ക്രിസ്തീയ രക്തസാക്ഷികളെയും ആദരിക്കുന്നതിനായി 1756ൽ ബനഡിക്ട് പതിനാലാമൻ മാർപാപ്പയാണ് കൊളോസിയത്തെ പ്രത്യേകം സമർപ്പിച്ചത്. തുടർന്ന് ഏകദേശം 100 വർഷക്കാലം ഇവിടെ കുരിശിന്റെ വഴി ചൊല്ലി പ്രാർഥിച്ചിരുന്നു. പിന്നീട്, താത്കാലികമായി നിര്‍ത്തി.
വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയാണ് പാരമ്പര്യം പുനരുജ്ജീവിപ്പിച്ചത്. ഇതിനുശേഷം വിശുദ്ധ പോൾ ആറാമൻ മാർപാപ്പ റോമിൽ ദുഃഖവെള്ളിയാഴ്ചയോടനുബന്ധിച്ചുള്ള പതിവ് ശുശ്രൂഷയാക്കി ഇതിനെ മാറ്റുകയായിരുന്നു.
1985ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ദുഃഖവെള്ളിയാഴ്ച റോമില്‍ നടക്കുന്ന കുരിശിന്റെ വഴിയിലെ വിചിന്തനം എഴുതുന്നത് വ്യത്യസ്ത വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കൈമാറുന്ന പതിവ് ആരംഭിച്ചു.