ന്യൂഡൽഹി: വ്യോമയാന സുരക്ഷ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ കൊമേഴ്സ്യൽ പൈലറ്റുമാർക്കും എപ്പോൾ വേണമെങ്കിലും നടത്താവുന്ന ലഹരിമരുന്ന് (സൈക്കോ ആക്ടീവ് സബ്സ്റ്റൻസ്) പരിശോധന നിർബന്ധമാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ആലോചിക്കുന്നു. നിലവിലുള്ള ചട്ടങ്ങളിൽ മാറ്റം വരുത്താൻ വിമാനക്കമ്പനികൾ ഉൾപ്പടെയുള്ള പങ്കാളികളുമായി ഡിജിസിഎ ചർച്ചകൾ നടത്തുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി.
നിലവിലെ രീതിയും മാറ്റങ്ങളും
നിലവിൽ ആകെ പൈലറ്റുമാരിൽ പത്തു ശതമാനം പേരെ ക്രമരഹിതമായി തെരഞ്ഞെടുത്ത് പരിശോധിക്കുന്ന രീതിയാണുള്ളത്.എന്നാൽ ഇനി മുതൽ വർഷത്തിൽ ഒരിക്കലെങ്കിലും എല്ലാ പൈലറ്റുമാരെയും മുൻകൂട്ടി അറിയിക്കാതെയുള്ള അപ്രതീക്ഷിത പരിശോധനയ്ക്കു വിധേയരാക്കും. വിമാനക്കമ്പനികളുടെ പ്രവർത്തന രീതികൾകൂടി കണക്കിലെടുത്തായിരിക്കും പുതിയ നിയമം നടപ്പിലാക്കുക.
കർശന തീരുമാനത്തിനു പിന്നിൽ
അടുത്തിടെ ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിനു പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിമാനത്തിന്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരി ഉപയോഗത്തിനെതിരേ കൂടുതൽ കർശനമായ നയം രൂപീകരിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഡിജിസിഎ തലത്തിൽ പുരോഗമിക്കുകയാണ്.
അതേസമയം, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും തങ്ങളുടെ മുഴുവൻ പൈലറ്റുമാരുടെയും നിർബന്ധിത ലഹരി പരിശോധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനസംഭവം സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് എഎഐബി ഉടൻ പുറത്തുവിട്ടേക്കും.