കോൽക്കത്ത: സമുദ്രക്കരുത്ത് വർധിപ്പിച്ചുകൊണ്ട് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. കോൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി പോർട്ടിൽ നടന്ന ചടങ്ങിൽ ഐഎൻഎസ് ദുനാഗിരി, ഐഎൻഎസ് സംശോധക്, ഐഎൻഎസ് അഗ്രായ് എന്നീ കപ്പലുകളാണ് അദ്ദേഹം കമ്മീഷൻ ചെയ്തത്.
യുദ്ധം, സമുദ്ര സർവേ, സബ്മറൈൻ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ നാവികസേനയുടെ കരുത്ത് ഗണ്യമായി വർധിപ്പിക്കാൻ ഈ കപ്പലുകൾക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് കേവലം വാങ്ങുന്ന ഒരു രാജ്യം മാത്രമായി തുടരാനാവില്ല. നമ്മുടെ സായുധ സേന ലോകത്തിന്റെ ഒരു വിപണിയായി മാറാൻ പാടില്ല.
തദ്ദേശീയമായി നിർമ്മിച്ച മൂന്ന് കപ്പലുകൾ ഇന്ത്യയുടെ വർധിച്ചുവരുന്ന ശക്തിയുടെയും കഴിവിന്റെയും പ്രതീകങ്ങളാണ്. ഇന്ത്യ ഇനി ഒരു നിർമാതാവായി മാറാനാണ് ആഗ്രഹിക്കുന്നത്. നിർമാതാവാകുന്നതോടെ ആഗോളതലത്തിൽ തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.