ന്യൂഡൽഹി: കരാർ കമ്പനികൾ മുഖേന ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നല്കാന് മുഖ്യ തൊഴിലുടമയ്ക്ക് (പ്രിന്‍സിപ്പല്‍ എംപ്ലോയര്‍) ബാധ്യതയില്ലെന്ന് സുപ്രീംകോടതി.
ഇത്തരത്തിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളും മുഖ്യ തൊഴിലുടമയും തമ്മിൽ തൊഴിലുടമ-തൊഴിലാളി ബന്ധം നിലനിൽക്കില്ലന്നാണ് ജസ്റ്റീസുമാരായ എ. അമാനുള്ള, മൻമോഹനൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഒഎൻജിസി (ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ) കമ്പനിക്ക് എതിരായ ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
കരാർ കമ്പനി മുഖാന്തരം ഒഎൻജിസിയിൽ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്കാന് ഉത്തരവിട്ട കൺട്രോളിംഗ് അഥോറിറ്റിയുടെ അധികാരം ചോദ്യം ചെയ്താണ് ഒഎൻജിസി സുപ്രീംകോടതിയെ സമീപിച്ചത്.
കരാര്‍ തൊഴിലാളികള്‍ ഒഎൻജിസിയുടെ ജീവനക്കാരല്ലെന്നും ഗ്രാറ്റുവിറ്റി നിയമപ്രകാരം ജീവനക്കാര്‍ക്ക് മാത്രമാണ് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുള്ളതെന്നും കമ്പനിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
കരാര്‍ തൊഴിലാളികളുടെ വേതനത്തിനു മാത്രമാണ് മുഖ്യ തൊഴിലുടമ ഉത്തരവാദി. ഗ്രാറ്റുവിറ്റി അതില്‍ ഉള്‍പ്പെടുന്നില്ല. ഗ്രാറ്റുവിറ്റി തുക കണക്കാക്കാന്‍ മാത്രമാണ് കൺട്രോളിംഗ് അഥോറിറ്റിക്ക് അധികാരമുള്ളത്. ആര്‍ക്കാണ് ബാധ്യതയെന്ന് തീരുമാനിക്കാന്‍ അഥോറിറ്റിക്ക് അധികാരമില്ലെന്നുമുള്ള സോളിസിറ്റർ ജനറലിന്റെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
ഹൈക്കോടതിവിധി തള്ളിയ സുപ്രീംകോടതി, ഒഎൻജിസിക്ക് അനുകൂലമായി അപ്പലേറ്റ് അഥോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് പുനഃസ്ഥാപിച്ചു. അതേസമയം, തൊഴിലാളികള്‍ക്ക് ഒഎൻജിസി ഇതിനോടകം ഗ്രാറ്റുവിറ്റി തുക നല്കിയിട്ടുള്ളതിനാല് അവരില്‍നിന്ന് തിരിച്ചുപിടിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.