ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. അതേസമയം, കേസിൽ ഗുല്‍ഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ എന്നിവർക്ക് ജാമ്യം അനുവദിച്ചു.
ജസ്റ്റീസ് അരവിന്ദ് കുമാർ, ജസ്റ്റീസ് എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ അന്തിമ തീരുമാനമെടുത്തത്. ഡിസംബർ 10-ന് വാദം പൂർത്തിയായതിനെ തുടർന്നാണ് കേസ് വിധി പറയാനായി മാറ്റിയത്.
പ്രതികൾക്കായി അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്വി സിദ്ധാർഥ ദവേ, സൽമാൻ ഖുർഷിദ്, സിദ്ധാർഥ് ലുത്ര എന്നിവർ ഹാജരായി. ഡൽഹി പോലീസിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു എന്നിവരും ഹാജരായി.