ബെർലിൻ: എഐ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മറ്റ് ഡിജിറ്റൽ കണ്ടന്റുകളും സൃഷ്ടിക്കുന്നവർക്ക് യൂറോപ്യൻ യൂണിയനിൽ പുതിയ സുതാര്യതാ മാനദണ്ഡങ്ങൾ നിലവിൽ വന്നു.
ഈ മാസം രണ്ട് മുതൽ യൂറോപ്യൻ യൂണിയന്റെ എഐ ആക്ടിലെ ആർട്ടിക്കിൾ 50 പ്രകാരമുള്ള വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതോടെ ജർമനി ഉൾപ്പെടെയുള്ള അംഗരാജ്യങ്ങളിലെ എഐ കണ്ടന്റ് സൃഷ്ടിക്കുന്നവരും ഉപയോഗിക്കുന്നവരും ചില സാഹചര്യങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടിവരും.
ജർമനിയിൽ കഴിയുന്ന മലയാളി യൂട്യൂബർമാർ, ഇൻഫ്ലുവൻസർമാർ, ഡിജിറ്റൽ മാർക്കറ്റർമാർ, ബിസിനസുകൾ എന്നിവർക്കും ഈ നിയമങ്ങൾ പ്രസക്തമാണ്.
എന്നാൽ എഐ ഉപയോഗിച്ച് നിർമിക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റുകളും നിർബന്ധമായും പൊതുവായി എഐ ജനറേറ്റഡ് എന്ന് ലേബൽ ചെയ്യണമെന്നല്ല പുതിയ വ്യവസ്ഥയുടെ അർഥം.
പ്രത്യേകിച്ച് ഡീപ്ഫേക്ക് ഉള്ളടക്കങ്ങളും മനുഷ്യരുടെ എഡിറ്റോറിയൽ നിയന്ത്രണമില്ലാതെ പൊതുതാത്പര്യമുള്ള വിഷയങ്ങളിൽ പ്രസിദ്ധീകരിക്കുന്ന എഐ-ജനറേറ്റഡ് ടെക്സ്റ്റുകളുമാണ് വ്യക്തമായി വെളിപ്പെടുത്തേണ്ട പ്രധാന വിഭാഗങ്ങൾ.
ആരെയാണ് നിയമം ബാധിക്കുക?
എഐ സിസ്റ്റങ്ങൾ വികസിപ്പിക്കുന്നവർക്കും പ്രഫഷണൽ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കുന്നവർക്കും പുതിയ സുതാര്യതാ ബാധ്യതകൾ ബാധകമാണ്.
എഐ ഉപയോഗിച്ച് ചിത്രങ്ങൾ, ഓഡിയോ, വീഡിയോകൾ, ടെക്സ്റ്റുകൾ തുടങ്ങിയവ സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, ഉള്ളടക്കത്തിന്റെ സ്വഭാവവും ഉപയോഗരീതിയും അനുസരിച്ചാണ് ലേബലിംഗ് ആവശ്യകത തീരുമാനിക്കപ്പെടുന്നത്.
ഡീപ്ഫേക്കുകൾക്ക് വ്യക്തമായ ലേബൽ വേണം
ഒരു യഥാർഥ വ്യക്തിയെയോ സംഭവത്തെയോ സ്ഥലത്തെയോ വസ്തുവിനെയോ അനുകരിക്കുന്ന തരത്തിൽ എഐ ഉപയോഗിച്ച് സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്ത ചിത്രം, വീഡിയോ, ഓഡിയോ തുടങ്ങിയ ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ കാഴ്ചക്കാർക്ക് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ അത് കൃത്രിമമായി സൃഷ്ടിച്ചതോ മാറ്റം വരുത്തിയതോ ആണെന്ന് വെളിപ്പെടുത്തണം.
അതുപോലെ, പൊതുതാത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ വിവരമറിയിക്കുന്നതിനായി എഐ ഉപയോഗിച്ച് തയാറാക്കിയതോ മാറ്റം വരുത്തിയതോ ആയ ടെക്സ്റ്റ് മനുഷ്യന്റെ പരിശോധനയോ എഡിറ്റോറിയൽ നിയന്ത്രണമോ ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിലും അതിന്റെ എഐ സ്വഭാവം വ്യക്തമായി അറിയിക്കേണ്ടതുണ്ട്.
എല്ലാ എഐ കണ്ടന്റിനും ഒരേ രീതിയിലുള്ള ലേബൽ നിർബന്ധമല്ല
സാധാരണ എഡിറ്റിംഗിന് സഹായിയായി എഐ ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ, ഉള്ളടക്കത്തിന്റെ അടിസ്ഥാന സ്വഭാവമോ അർഥമോ കാര്യമായി മാറ്റാത്ത പക്ഷം ചില ഒഴിവുകൾ ബാധകമാണ്.
അതുപോലെ കലാപരമായോ സൃഷ്ടിപരമായോ ഉള്ളടക്കങ്ങളിൽ പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകളും വ്യവസ്ഥകളിലുണ്ട്. എങ്കിലും ഡീപ്ഫേക്ക് ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങളിൽ സുതാര്യത ഉറപ്പാക്കേണ്ട ബാധ്യത തുടരും.
ലംഘിച്ചാൽ പിഴ എത്ര?
എഐ ആക്ടിലെ വിവിധ വ്യവസ്ഥകൾ ലംഘിക്കുന്നതിന് കമ്പനികൾക്ക് വൻ പിഴ ചുമത്താൻ നിയമം അനുവദിക്കുന്നുണ്ട്. പൊതുവായ ചില ബാധ്യതകളുടെ ലംഘനത്തിന് പരമാവധി 1.5 കോടി യൂറോ വരെ അല്ലെങ്കിൽ കമ്പനിയുടെ മുൻ സാമ്പത്തിക വർഷത്തിലെ ആഗോള വാർഷിക വിറ്റുവരവിന്റെ മൂന്ന് ശതമാനം വരെ, ഏതാണ് കൂടുതലോ അതനുസരിച്ച് പിഴ ചുമത്താം.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിഴ നിശ്ചയിക്കുമ്പോൾ ആനുപാതികത പരിഗണിക്കണമെന്ന വ്യവസ്ഥയുമുണ്ട്. അതേസമയം, 3.5 കോടി യൂറോ അല്ലെങ്കിൽ ആഗോള വിറ്റുവരവിന്റെ ഏഴ് ശതമാനം വരെ എന്ന ഉയർന്ന പിഴ എല്ലാ എഐ ലേബലിംഗ് വീഴ്ചകൾക്കും ബാധകമല്ല.
നിരോധിത എഐ രീതികളോ ഡാറ്റയുമായി ബന്ധപ്പെട്ട ചില ഗുരുതര ലംഘനങ്ങളോ ഉൾപ്പെടുന്ന പ്രത്യേക വിഭാഗങ്ങൾക്കാണ് ഈ ഉയർന്ന പരിധി ബാധകമാകുന്നത്.
പഴയ എഐ കണ്ടന്റുകൾക്ക് എന്താണ് നിയമം?
ഓഗസ്റ്റ് രണ്ടിന് മുമ്പ് സൃഷ്ടിച്ച് പ്രസിദ്ധീകരിച്ച എഐ ഉള്ളടക്കങ്ങൾക്ക് പൊതുവെ പിന്നീടായി നിർബന്ധിതമായി ലേബൽ നൽകേണ്ടതില്ല. കൂടാതെ, ഓഗസ്റ്റ് രണ്ടിന് മുമ്പ് വിപണിയിലെത്തിച്ച ചില എഐ സംവിധാനങ്ങൾക്ക് മെഷീൻ-റീഡബിൾ മാർക്കിംഗുമായി ബന്ധപ്പെട്ട ബാധ്യതകൾ പാലിക്കാൻ ഡിസംബർ രണ്ട് വരെ പരിവർത്തന കാലയളവും നൽകിയിട്ടുണ്ട്.
യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും എന്തുചെയ്യണം?
ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രഫഷണൽ ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർ ഇനി മുതൽ തങ്ങളുടെ ഉള്ളടക്കത്തിന്റെ സ്വഭാവം പ്രത്യേകം പരിശോധിക്കണം.
പ്രത്യേകിച്ച് എഐ ഉപയോഗിച്ച് യഥാർഥ വ്യക്തികളെ അനുകരിക്കുന്ന വീഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവ തയാറാക്കുമ്പോൾ വ്യക്തമായ ഡിസ്ക്ലെയിമർ നൽകുന്നത് പ്രധാനമാണ്.
അതുപോലെ, പൊതുതാത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് എഐ ഉപയോഗിച്ച് തയാറാക്കുന്ന വാർത്താസ്വഭാവമുള്ള ടെക്സ്റ്റുകൾ മനുഷ്യൻ പരിശോധിച്ച് എഡിറ്റോറിയൽ ഉത്തരവാദിത്തത്തോടെ പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം.
എഐ ഉപയോഗം മറച്ചുവയ്ക്കുന്നതിലൂടെ ആളുകളെ തെറ്റിധരിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഉള്ളടക്കത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയുമാണ് പുതിയ യൂറോപ്യൻ നിയമത്തിന്റെ പ്രധാന ലക്ഷ്യം.