National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാംഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കാൻ ഇന്നലെ ഡൽഹിയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ധാരണയായി. 50ഓളം പേർ അടങ്ങുന്ന സ്ഥാനാർഥികളുടെ പട്ടികയായിരിക്കും പ്രഖ്യാപിക്കുക. കുമ്മനം രാജശേഖരൻ മത്സരിക്കുമെന്നാണ് സൂചന. എന്നാൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ കാര്യത്തിൽ തീരുമാനമായില്ല. 47 പേരുടെ പട്ടികയാണ് ആദ്യം പ്രഖ്യാപിച്ചത്.
അടൂരിൽ ആശാനാഥ് സ്ഥാനാർതിയായേക്കും. ആറന്മുള സീറ്റ് ബിഡിജെഎസിന് നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സി സദാനന്ദൻ എംപി എന്നിവരും ഉണ്ടായിരുന്നു.
സംസ്ഥാന സമിതി നേരത്തെ സമർപ്പിച്ച പട്ടികയിലെ പേരുകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പട്ടിക പുറത്തിറക്കുന്നത്. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർഥികളെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ സാധിക്കുന്ന ജനകീയ മുഖങ്ങളെ കണ്ടെത്താനാണ് ചർച്ചകളിൽ മുൻഗണന നൽകുന്നത്.
Kerala
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റുകളിൽ 95 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആർഎസ്പി അഞ്ച് സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥി നിർണയം ഇന്ന് തന്നെ പൂർത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ടാണ് 140 മണ്ഡലങ്ങളിലും സീറ്റ് വിഭജനം പൂർത്തിയാക്കിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾ മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂർ, തൃക്കരിപ്പൂർ സീറ്റുകൾ ഇത്തവണ കോൺഗ്രസിന് വിട്ടുനൽകി. ഇതിനുപകരം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് ഗ്രൂപ്പിന് നല്‍കിയെന്നും സതീശൻ അറിയിച്ചു.
അതുപോലെ തന്നെ, ആർഎസ്പി തങ്ങൾ മത്സരിച്ചിരുന്ന മട്ടന്നൂർ സീറ്റ് കോൺഗ്രസിന് നൽകി. പകരം പയ്യന്നൂർ സീറ്റ് അവർക്ക് നല്കി. എന്നാൽ പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർഥിക്ക് പകരം സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ആർഎസ്പി ഒപ്പം നിന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെഡിപി നേതാവ് മാണി സി. കാപ്പൻ പാലായിലും മത്സരിക്കും. ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. വടകരയിൽ ആർഎംപിയും തിരുവനന്തപുരത്ത് സിഎംപിയും യുഡിഎഫിന്റെ ഭാഗമായി മത്സരിക്കും.
അതേസമയം, നിലവിലുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വമല്ല, മറിച്ച് കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സതീശൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് ഹൈക്കമാൻഡ് അംഗീകാരം നൽകി. കെ. സുധാകരന് രാവിലെ ഡല്‍ഹിയിലെത്തുമെന്നാണ് സൂചന. സുധാകരനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമമെന്നാണ് സൂചന.
അതേസമയം, മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണയറിയിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്റെ ഹൃദയമാണ് കെഎസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന് എത്തുന്നുവെന്നുമാണ് ഫ്ലക്സിലെ വാചകം.
Kerala
കാസർഗോഡ്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് കെ. സുന്ദര. കെ. സുരേന്ദ്രൻ വീണ്ടും മത്സരിക്കാനെത്തുന്ന സാഹചര്യത്തിലാണ് താൻ വീണ്ടും മത്സരിക്കുന്നതെന്നും സുന്ദര പറഞ്ഞു.
താൻ വീണ്ടും മത്സരിക്കണമെന്ന് നാട്ടുകാർ അഭ്യർഥിച്ചതായും സുന്ദര പറഞ്ഞു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രൻ കെ. സുന്ദരയ്ക്ക് കോഴ നൽകി എന്നായിരുന്നു ആരോപണം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ. സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രന് 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്.
അതേസമയം മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ സ്ഥാനാർഥിയായി വന്നതിന് പിന്നാലെ കാസർഗോട്ടെ ബിജെപിയിൽ ഭിന്നത രൂക്ഷമായി. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ആവശ്യപ്പെട്ടു. കെ. സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് എം.എൽ. അശ്വിനിയുടെ പരാതി.
Kerala
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും ഇതുവരെയും കൈക്കൊണ്ടിട്ടില്ലെന്നു യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്.
എംപിമാരിൽ ആരൊക്കെ മത്സരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. പാർട്ടി ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്. എംപിമാർ മത്സരിക്കേണ്ടെന്നു ഹൈക്കമാൻഡ് തീരുമാനമെടുത്തതായി തനിക്കറിയില്ലെന്നും യുഡിഎഫിലെ സീറ്റു വിഭജന ചർച്ച തർക്കങ്ങളൊന്നുമില്ലാതെ പൂർത്തിയായി വരികയാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർഥികളുടെ കാര്യത്തിൽ സംസ്ഥാന സമിതിയിൽ തീരുമാനം.നിയമസഭയിലേക്ക് എം. സ്വരാജ് മത്സരിക്കില്ലെന്നാണ് സൂചന.
കുന്നംകുളത്ത് എ.സി. മൊയ്തീൻ, മണലൂരിൽ സി. രവീന്ദ്രനാഥ്, വൈപ്പിനിൽ എം.പി. ഷൈനി, തൃപ്പൂണിത്തുറയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർഥികൾ ആകും.
കുണ്ടറയിൽ എസ്.എൽ സജി കുമാർ സ്ഥാനാർഥിയാകും. മത്സരിക്കാൻ ഇല്ലെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സംസ്ഥാന സമിതിയിലാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. തവനൂരിൽ കെ.ടി. ജലീൽ മത്സരിക്കും. പൊന്നാനിയിൽ എം.കെ. സക്കീർ. നിലമ്പൂർ, പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ പൊതുസ്വതന്ത്രരും മത്സരിക്കും.
നെന്മാറയിൽ കെ. പ്രേമൻ സിപിഎം സ്ഥാനാർഥിയാകും. ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. ശശി മത്സരിക്കും. പാലക്കാട് വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കും. അതേസമയം, കോൺഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പി. സരിനും സീറ്റ് നൽകിയിട്ടില്ല.
NRI
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) ഷിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച "ഗ്ലോറിയ ഇൻ എക്സിൽസിസ്' - പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
ജൂഡ് പാലാട്ടി & ഫാമിലി (സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്ക പള്ളി, ഓസ്റ്റിൻ, ടെക്സസ്) ഒന്നാം സ്ഥാനവും ഇസബെൽ റോസ് വടകര & ഫാമിലി (മാർ തോമാ ശ്ലീഹാ സീറോമലബാർ കത്തീഡ്രൽ പള്ളി, ഷിക്കാഗോ, ഇല്ലിനോയിസ്) രണ്ടാം സ്ഥാനവും ഇയാൻ സ്റ്റാർ & ഫാമിലി (സെന്റ് ജൂഡ് സീറോമലബാർ കത്തോലിക്ക പള്ളി, ചാന്റിലി, വിർജീനിയ) മൂന്നാം സ്ഥാനവും നേടി.
ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നുള്ള വസ്തുത ഏവരേയും ഓർമപെടുത്തുന്നതിനു വേണ്ടിയാണ് ഷിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി "ഗ്ലോറിയ ഇൻ എക്സിൽസിസ്' എന്ന പേരിൽ ചെറുപുഷ്പ മിഷൻ ലീഗ് പുൽക്കൂട് നിർമാണ മത്സരം സംഘടിപ്പിച്ചത്.
സോണിയ ബിനോയ് മത്സരത്തിന്റെ കോഓർഡിനേറ്ററായി പ്രവർത്തിച്ചു. സിഎംഎൽ രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ് എന്നവരുടെ നേതൃത്വത്തിലുള്ള രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി മത്സരം ക്രമീകരിച്ചു.
National
മുംബൈ: മഹാരാഷ്ട്ര രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിനു പിന്തുണ നല്കാൻ കോൺഗ്രസ് തീരുമാനിച്ചു.
മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
മഹാ വികാസ് അഗാഡിക്കു ലഭിക്കാവുന്ന ഏക സീറ്റിന് കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻസിപി പാർട്ടികൾ അവകാശമുന്നയിച്ചിരുന്നു. ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 36 വോട്ടാണ് ഒരു സ്ഥാനാർഥിക്കു വിജയിക്കാൻ വേണ്ടത്. എംവിഎ സഖ്യത്തിന് 46 എംഎൽഎമാരുണ്ട്.
Kerala
തിരുവനന്തപുരം: ജനതാദൾ- എസ് വിഭജിച്ച് കേരളത്തിൽ രൂപീകരിച്ച ഇടതു മുന്നണി ഘടകകക്ഷിയായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐഎസ്ജെഡി) സംസ്ഥാനത്ത് നാലു സീറ്റിൽ മത്സരിക്കും.
കോവളം കൂടാതെ തിരുവല്ല, ചിറ്റൂർ, അങ്കമാലി സീറ്റുകളാണ് പാർട്ടി മത്സരിക്കുക. എൽഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ ആർജെഡിയിലെ ഡോ.എ. നീലലോഹിതദാസൻ നാടാർ, ജമീലാ പ്രകാശം തുടങ്ങിയവരായിരുന്നു നിലവിൽ കോവളം സീറ്റിൽ മത്സരിച്ചിരുന്നത്.
കോവളം സീറ്റ് ഐഎസ്ജെഡി ഏറ്റെടുക്കുന്നതോടെ റൂഫസ് ഡാനിയേൽ, ഭഗത് റൂഫസ് തുടങ്ങിയവർ ആർജെഡി വിട്ട് ഐഎസ്ജെഡിയിലേക്ക് എത്താൻ താത്പര്യം അറിയിച്ചിരുന്നു. ഇവരിൽ ഒരാളാകും സ്ഥാനാർഥിയെന്നാണ് വിവരം.
തിരുവല്ലയിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും അങ്കമാലിയിൽ ജോസ് തെറ്റയിലുമാകും മത്സരിക്കുക. ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി മത്സരിക്കില്ലെന്ന് ശ്രുതിയുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
ജയസാധ്യത മുൻനിർത്തി പാർട്ടി നിർദേശിച്ചാൽ കെ. കൃഷ്ണൻകുട്ടി വീണ്ടും ചിറ്റൂരിൽ മത്സര രംഗത്ത് എത്തും. കെ. കൃഷ്ണൻകുട്ടി മത്സര രംഗത്ത് നിന്നും ഒഴിവായാൽ കെഎസ്ഇബി ഡയറക്ടർ ബോർഡ് അംഗം വി. മുരുകദാസ് സ്ഥാനാർഥിയാകും.
National
ചെന്നൈ: വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 28 സീറ്റിൽ മത്സരിക്കും. ഇത് സംബന്ധിച്ച് കോൺഗ്രസും ഡിഎംകെയും ധാരണയായി. ഇതോടൊപ്പം ഒരു രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും.
35 നിയമസഭാ സീറ്റും രണ്ട് രാജ്യസഭാ സീറ്റുമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഡിഎംകെ തള്ളി. എന്നാൽ, 2021ലേക്കാള്‍ മൂന്ന് നിയമസഭാ സീറ്റ് ഇത്തവണ കോണ്‍ഗ്രസിന് കൂടുതലായി നൽകി. ഡിഎംകെ സഖ്യത്തിന് ജയിക്കാവുന്ന നാലു സീറ്റിൽ ഒരു രാജ്യസഭാ സീറ്റാണ് കോണ്‍ഗ്രസിന് നൽകിയത്.
സീറ്റ് വിഭജനം സംബന്ധിച്ച് കനിമൊഴിയുടെ ഇടപെടലാണ് നിര്‍ണായകമായത്. എംകെ സ്റ്റാലിനും തമിഴ്നാട് പിസിസി അധ്യക്ഷനും സീറ്റ് വിഭജനം സംബന്ധിച്ച കരാര്‍ ഒപ്പിട്ടു. രാത്രിയോടെ എംകെ സ്റ്റാലിനും കോണ്‍ഗ്രസ് പിസിസി അധ്യക്ഷനുമടക്കമുള്ള നേതാക്കള്‍ ഡിഎംകെ ഓഫീസിലെത്തിയാണ് കരാര്‍ ഒപ്പിട്ടത്.
രണ്ട് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് സോണിയ ഗാന്ധി സ്റ്റാലിന് കത്ത് നൽകിയിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ഇന്ന് വൈകുന്നേരം ഡിഎംകെ ഓഫീസിൽ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും അവസാനം വരെയും സസ്പെന്‍സ് തുടരുകയായിരുന്നു.
വൈകുന്നേരം വരെയും പിസിസി അധ്യക്ഷനും തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചോദാങ്കരും എത്തിയിരുന്നില്ല. ഇരുവരും ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ തുടരുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെയാണ് കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച അനുമതി ഹൈക്കമാന്‍ഡിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം.
National
ന്യൂഡൽഹി: ആസാമിൽ കോൺഗ്രസ് 42 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ലോക്സഭാംഗമായ പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയി ജോർഹട്ടിൽ ജനവിധി തേടും.
ആസാം പ്രതിപക്ഷ നേതാവ് ദേബബ്രതി സൈക്കിയ നസിരയിലാണു മത്സരിക്കുക. മുൻ പിസിസി അധ്യക്ഷൻ റിപുൻ ബോറയ്ക്ക് ബർചാല സീറ്റ് ലഭിച്ചു.
126 അംഗ ആസാം നിയമസഭയിലേക്ക് ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കും. ആസാമിൽ പത്തു വർഷമായി കോൺഗ്രസ് അധികാരത്തിനു പുറത്താണ്.
National
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെ രാജ്യസഭയിലേയ്ക്ക് പരിഗണിച്ച് ബിജെപി. ബിഹാറിൽ നിന്നാണ് നിതിൻ നബീൻ മത്സരിക്കുക. നിതിൻ നബീനിന് പുറമെ എട്ട് സ്ഥാനാർഥികളുടെ പേരുകൾ കൂടി ബിജെപി പുറത്തുവിട്ടു.
ബീഹാർ, ആസാം, ഛത്തീസ്ഗഡ്, ഹരിയാന, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് ബിജെപി സ്ഥാനാർഥിപട്ടിക പുറത്തിറക്കിയത്. എന്നാൽ വിജയിക്കും എന്നുറപ്പുള്ള മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഹിമാചൽ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. ഇതിന് പുറമെ അഞ്ച് സിറ്റിംഗ് എംപിമാരെ ബിജെപി ഒഴിവാക്കി.
ജനുവരി 20നാണ് ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന് ചുമതലയേറ്റത്. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് 45കാരനായ നിതിന്‍ നബീന്. ദേശീയ അധ്യക്ഷനായുള്ള ജെ.പി. നദ്ദയുടെ കാലാവധി അവസാനിച്ചതോടെയാണ് നിതിൻ നബീൻ തെരഞ്ഞെടുക്കപ്പെട്ടത്.
Kerala
തിരുവന്തപുരം: കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി നടൻ പ്രേംകുമാർ മത്സരിക്കും. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി ചർച്ച നടത്തി ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവിരം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും പ്രേംകുമാറുമായി സംസാരിച്ച് എല്ലാ പിന്തുണയും ഉറപ്പു നൽകി.
അതിനിടെ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കങ്ങൾ ഫലം കണ്ടില്ല. പ്രേംകുമാറിനെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങി. കടകംപള്ളി വീട്ടിലെത്തിയ സമയത്ത് പ്രേംകുമാർ അവിടെ ഇല്ലാതിരുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം.
Kerala
പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിയെന്ന് പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. എല്‍ഡിഎഫ് വികസനമുന്നേറ്റ യാത്രയുടെ ഭാഗമായി അടിമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം.
ഇത്തവണ പാലായിൽ മത്സരിക്കുമോ എന്ന് ജോസ് കെ. മാണിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പറയുകയായിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യം പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി.
"പാർട്ടി തീരുമാനിക്കും, ജോസ് കെ. മാണി മത്സരിക്കും. സംശയമെന്താ?. ജോസ് കെ. മാണി മത്സരിക്കുന്നതിന് പ്രത്യേകമായിട്ട് ആലോചനയുടെ കാര്യമെന്താ. അതൊക്കെ പാർട്ടിയുടെ തീരുമാനത്തിൽ, സമയത്ത് പുറപ്പെടുവിക്കും'. - റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇതേസമയം റോഷിയുടെ കൈയിൽ നിന്ന് മൈക്ക് വാങ്ങിയ ജോസ് കെ. മാണി, ആര് മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കും എന്ന് പറയുകയായിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച് കർഷക സംഘടനയായ കിഫ. വന്യമൃഗ ശല്യം രൂക്ഷമായ സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളിലാണ് സംഘടന സ്ഥാനാർഥികളെ ഇറക്കുന്നത്. ഇതിൽ ആദ്യഘട്ടമായി 10 സ്ഥാനാർഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും.
കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് കിഫ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂർ മണ്ഡലത്തിൽ കിഫ സംസ്ഥാന അധ്യക്ഷൻ അലക്സ് ഒഴുകയിൽ മത്സരിക്കുമെന്നാണ് വിവരം.
വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയ കർഷകരുടെ ശബ്ദം നിയമസഭയിൽ എത്തിക്കുകയും മലയോര മേഖലകളിലെ അവഗണനയ്ക്കെതിരെ രാഷ്ട്രീയമായി പോരാടുകയുമാണ് സംഘടനയുടെ ലക്ഷ്യം
Kerala
തിരുവനന്തപുരം: യുഡിഎഫിൽ മുസ്ലിംലീഗ് 25 സീറ്റിൽ മത്സരിക്കാൻ ഉഭയകകക്ഷി ചർച്ചകളിൽ ധാരണ.
കഴിഞ്ഞ തവണ രണ്ടു സ്വതന്ത്രൻമാരെ മത്സരിപ്പിച്ച സീറ്റുകളിൽ ഇത്തവണയും പൊതു സ്വതന്ത്രൻമാരാകും മത്സരിക്കുക. എന്നാൽ, എറണാകുളം കളമശേരി കോണ്‍ഗ്രസിന് വിട്ടു നൽകി പകരം സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തിൽ ധാരണയായിട്ടില്ലെന്നാണ് വിവരം.
കൊല്ലത്തെ സീറ്റിലും ആർഎസ്പിയും കോണ്‍ഗ്രസുമായുള്ള ചർച്ചകൾക്കു ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക.
കേരള കോണ്‍ഗ്രസുമായുള്ള രണ്ടാംഘട്ട ചർച്ചകൾ ഇനിയും നടന്നിട്ടില്ല. ആദ്യഘട്ട ചർച്ചയിൽ വിജയസാധ്യതയുള്ള ആറു സീറ്റുകൾ നൽകാമെന്നായിരുന്നു കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും വേണമെന്ന ആവശ്യമായിരുന്നു കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് ഉന്നയിച്ചിരുന്നത്.
Kerala
തലശേരി: പതിറ്റാണ്ടുകളായി എം പിയും എംഎൽഎയും മന്ത്രിയും ഒക്കെ ആയിരുന്നവർ പോലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റിനായി അങ്കം വെട്ടുമ്പോൾ മത്സരത്തിനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിലെ രണ്ടാമൻ. കെപിസിസി ട്രഷററും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ സന്തത സഹചാരിയുമായ വി.എ. നാരായണനാണ് മത്സരരംഗത്തില്ലെന്നു നവ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കെ പിസിസിയിൽ പ്രസിഡന്റ് കഴിഞ്ഞാൽ പിന്നെ ഒരാൾ മാത്രമുള്ള പദവി ട്രഷറർ പദവിയാണ്. ഈ പദവിയിരിക്കുന്നയാളാണ് മത്സരരംഗത്തേക്കു
വി.എ. നാരായണൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റായിരിക്കുമ്പോൾ സെക്രട്ടറിയായിരുന്നയാളാണ് കെ.സി. വേണുഗോപാൽ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള മത്സരിക്കാൻ സാധ്യതയുള്ളപ്പോഴാണ് കെ.സി. വേണുഗോപാൽ വഴി
ഹൈക്കമാൻഡിൽ നല്ല സ്വാധീനമുള്ള നാരായണൻ മൽസ രംഗത്തേക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലത്തിലും തന്റെ പേര് പരിഗണിക്കുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ, ഒരു മണ്ഡലത്തിലും താൻ മൽസരിക്കുന്നില്ലെന്നുമാണ് നാരായണൻ പറയുന്നത്.
കെഎസ്യു താലൂക്ക് സെക്രട്ടറിയായി തുടങ്ങിയ രാഷ്ട്രീയ ജീവിതം കെപിസിസി ട്രഷറർ എന്ന വലിയ പദവിയിൽ എത്തി നിൽക്കുകയാണ്. പ്രസ്ഥാനം അർഹിക്കുന്നതിലും വലിയ പരിഗണന ഓരോ ഘട്ടത്തിലും നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്കു പുറമെ പല സുഹൃത്തുക്കളും നിയമ സഭയിലേക്ക് മൽസരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എല്ലാവരോടും സ്നേഹത്തോടെ പറയുന്നു ഒരു മണ്ഡലത്തിലും മൽസരിക്കുന്നില്ല. പ്രസ്ഥാനത്തിനായി മൽസരിക്കുന്നവരെ വിജയിപ്പിക്കാൻ താൻ ഉണ്ടാകുമെന്നും നാരായണൻ പറയുന്നു.
National
ഹൈദരാബാദ്: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ.
മൂന്നു മക്കളുടെ പിതാവായ മഹാരാഷ്ട്ര നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് തന്റെ ഇരട്ട പെൺകുട്ടികളിൽ ഒരാളെ കനാലിൽ മുക്കി കൊലപ്പെടുത്തിയത്.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല. ഇതോടെയാണ് മൂന്നു കുട്ടികളിൽ ഒരാളായ പ്രാച്ചിയെ കൊലപ്പെടുത്തിയത്.
National
ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ ആം ആദ്മി പാർട്ടി. ഒറ്റയ്ക്ക് മത്സരിക്കാൻ സംസ്ഥാനനേതൃത്വത്തിന് പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കേജരിവാൾ അനുമതി നൽകി.
ഇന്ത്യാ സഖ്യത്തിൽനിന്ന് പിൻമാറിയശേഷം, മറ്റുപാർട്ടികളുമായി സഹകരിച്ചുള്ള തെരഞ്ഞെടുപ്പുസഖ്യങ്ങൾ വേണ്ടെന്നാണ് എഎപി നയം.
ചർച്ചകൾക്കായി എഎപി സംസ്ഥാനപ്രസിഡന്റ് വിനോദ് മാത്യു വിൽസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെത്തി കേജരിവാളിനെ കണ്ടത്. തദ്ദേശതെരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടിയുടെ ജനപ്രതിനിധികളെയും കേജരിവാൾ അഭിനന്ദിച്ചു.
Kerala
കൊച്ചി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആവശ്യവുമായി പാർട്ടി ഇതുവരെ സമീപിച്ചിട്ടില്ലെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. മത്സരിക്കാന്‍ ആവശ്യപ്പെട്ടുതന്നെ ഇതുവരെ കോൺഗ്രസ് പാര്‍ട്ടി സമീപിച്ചിട്ടില്ല. പാര്‍ട്ടി സമീപിച്ചാലും ആലോചിച്ചിട്ടേ പറയാനാവൂ, കാരണം മത്സരത്തിന് ഇറങ്ങാനുള്ള സാമ്പത്തികം ഇപ്പോഴില്ലെന്ന് ധര്മജന് ദീപിക ഓൺലൈനിനോടു പ്രതികരിച്ചു.
അങ്ങനെയൊരു ആവശ്യം ഉന്നയിച്ച് പാര്‍ട്ടി എന്നെ സമീപിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിക്കാന്‍ താല്പര്യമില്ല. പാര്‍ട്ടി സമീപിച്ചാലും ആ സമയത്ത് ആലോചിച്ചിട്ടേ പറയാന്‍ പറ്റൂ. കാരണം ഇതിനു അത്യാവശ്യം സാമ്പത്തിക പിൻബലം ആവശ്യമാണ്. അതൊന്നും എന്റടുത്ത് ഇല്ല. അതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. പിന്‍വലിഞ്ഞു നില്‍ക്കാനാണ് സാധ്യത - ധര്മജന് പറഞ്ഞു.
അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്മജന് ബാലുശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. എല്‍ഡിഎഫിന്റെ സച്ചിന് ദേവ് ആണ് ബാലുശേരിയില്‍ ജയിച്ചത്. ധര്‍മജന്റെ പരാജയത്തിനു പിന്നാലെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട തര്‍ക്കവും കോണ്‍ഗ്രസില്‍ നടന്നിരുന്നു.
ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേർന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തുവെന്നു നടന് കെപിസിസി പ്രസിഡന്റിനു പരാതി നല്‍കിയിരുന്നു. ഈ പണം തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചിട്ടില്ലെന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആയിരുന്നു ധര്‍മജന്റെ പരാതി.
Kerala
കണ്ണൂർ: രണ്ടാം പിണറായി സർക്കാരിൽ രണ്ടു ടേം പൂർത്തിയാക്കിയ 23 പേരിൽ 21 പേരും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഉടുന്പൻചോല എംഎൽഎ എം.എം. മണി, കൊല്ലം എംഎൽഎ മുകേഷ് എന്നിവർ ഒഴികെ എല്ലാവരോടും മത്സരിക്കാനാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, പാർട്ടി നേരത്തെ തീരുമാനിച്ച പ്രായപരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നൽകി മത്സരിപ്പിക്കും. ധർമടത്തുതന്നെയായിരിക്കും പിണറായി മത്സരിക്കുക.
കണ്ണൂരിൽ മുൻ മന്ത്രിയും മട്ടന്നൂർ നിയോജക മണ്ഡലം എംഎൽഎയുമായ കെ.കെ. ശൈലജ മത്സരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിക്കേണ്ടന്നാണു നിർദേശം.
ഗോവിന്ദനു പകരം സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ തളിപ്പറന്പിൽ എം.വി. ജയരാജൻ മത്സരിക്കും. മത്സരിക്കാൻ നിർദേശിച്ചവർ മണ്ഡലങ്ങളിൽ സജീവമാകാനും നിർദേശമുണ്ട്.
സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് രണ്ടു ടേം നിബന്ധന ഒഴിവാക്കുന്നത്. കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച് ഈ മാസം 16 മുതൽ 18വരെ തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം വിശദമായി ചർച്ച ചെയ്യും.
കേന്ദ്രകമ്മിറ്റിയിലായിരിക്കും രണ്ടു ടേം വ്യവസ്ഥ ഒഴിവാക്കുന്ന നിർദേശം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
Kerala
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡോ.പി. സരിൻ ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്ന് സൂചന. സരിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന തലത്തിൽ നീക്കം നടത്തുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.
പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ല. സരിന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുള്ളതായും വിവരമുണ്ട്.
ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം കിട്ടിയെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: പുതിയതായി നിര്‍മിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും അതിനാൽ പിന്‍വലിക്കണമെന്നും വകുപ്പ് മന്ത്രി മറുപടി പറയണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.
"സരോഗേറ്റ് അഡ്വര്‍ടൈസ്മെന്റ്' ആണിത്. മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ബെവ്കോയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധം പുതിയൊരു ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കും. ഈ നടപടി പിന്‍വലിക്കാതെ ഒരടി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല.'-കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.
കഴിഞ്ഞ 10 വര്‍ഷമായി മദ്യവര്‍ജ്ജനം പറയുന്ന സര്‍ക്കാര്‍ പുതുവര്‍ഷം കൊഴുപ്പിക്കാന്‍ ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതും, അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യം വച്ചാണ്. മാരക ലഹരികളുടെയും മദ്യത്തിന്റെയും ദുരിതവും ദുരന്തവും പേറുന്ന അമ്മ സഹോദരിമാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍.
പ്രാദേശിക സര്‍ക്കാരുകളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനമനസ്സുകളില്‍ ഈ സര്‍ക്കാര്‍ ഒരു "കെയര്‍ടേക്കര്‍ സര്‍ക്കാര്‍' മാത്രമാണ്. നാലുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മനസ്സൊരുക്കുന്ന വോട്ടര്‍മാരുടെയിടയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ ചിന്തയുണ്ടാകും.
"മുക്കിന് മുക്കിന് മദ്യശാലകള്‍' അനുവദിക്കുകയും മുട്ടുശാന്തിക്ക് മദ്യവര്‍ജ്ജനം പറയുകയും ചെയ്യുന്നവര്‍ മലയാളിയുടെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി പ്രകടനപത്രികയെ തള്ളിപ്പറഞ്ഞവര്‍ക്ക് മറ്റൊരു പ്രകടന പത്രികയും, ജാഥയും നടത്താനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.'-കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.
ശബരിമലയിലേക്ക് സ്വകാര്യ സ്ഥാപനം നൽകിയ ആംബുലൻസ് വാഹനത്തിന്റെ സെക്രട്ടേറിയറ്റിൽ നടന്ന കൈമാറ്റ ചടങ്ങിലാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യ സംഘാടകനായി പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
വാഹനത്തിന്റെ താക്കോൽദാന ചടങ്ങിൽ പ്രതീകാത്മക താക്കോലുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി നിൽക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
നേരത്തേ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചെവിയിൽ മുഖ്യമന്ത്രി എന്തോ പറഞ്ഞു എന്ന തരത്തിലുള്ള ചിത്രം പ്രചരിച്ചിരുന്നെങ്കിലും വീഡിയോ ദൃശ്യത്തിൽ ഇതു വ്യക്തമല്ല.
Kerala
തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണം കിട്ടിയാൽ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ തൃശൂർ പ്രസ്ക്ലബിന്റെ വോട്ടു വൈബ് പരിപാടിയിൽ പറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച മണ്ഡലമാണ് നേമം. ഒ. രാജഗോപാൽ ആണ് എംഎൽഎയായി തെരഞ്ഞെടുപ്പക്കെട്ടത്. എന്നാൽ 2021ൽ മന്ത്രി ശിവൻകുട്ടിയിലൂടെ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.
കുമ്മനം രാജശേഖരനായിരുന്നു 2021ൽ നേമത്തെ ബിജെപി സ്ഥാനാർഥി. കോൺഗ്രസ് നേതാവ് കെ. മുരളിധരനായിരുന്നു യുഡിഎഫ് വേണ്ടി മത്സരിച്ചത്.
രാജീവ് ചന്ദ്രശേഖർ തന്നെയായിരിക്കും നേമത്ത് മത്സരിക്കുകയെന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇന്ന് ആ റിപ്പോർട്ടുകൾ സ്ഥിരികരിച്ച് മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026 - 2028 കാലയളവിലേക്ക് പെന്‍സില്‍വേനിയയില്‍ നിന്ന് നാഷണല്‍ കമ്മിറ്റിയിലേക്ക് അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ലീലാ മാരേട്ട് നേതൃത്വം നല്കുന്ന ടീം എംപവര്‍ പാനലിലാണ് അഭിലാഷ് മത്സരിക്കുന്നത്.
അമേരിക്കയില്‍ എത്തുന്നതിനു മുമ്പ് സാമൂഹ്യ സാംസ്കാരിക രംഗത്ത് സജിവമായ അഭിലാഷ് ജോണ്‍ തിരുവനന്തപുരം ലോ കോളജില്‍ നിയമ ബിരുദവും കേരള യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന നേതാവാണ് അഭിലാഷ് ജോണ്‍.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയം നേടിയാണ് പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹം സജീവമായത്. കൊല്ലം കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. കൊല്ലം ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി, അഭിഭാഷക സംഘടനയുടെ അമരക്കാരൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
2010 മുതല്‍ ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസമാക്കിയ അഭിലാഷ് ജോണ്‍ നിലവില്‍ പെന്‍സില്‍വേനിയ, ന്യൂജഴ്സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളിലെ പതിനഞ്ചില്‍പ്പരം മലയാളി സംഘടനകളെ ഒരു കുടക്കീഴില് അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ചെയര്മാന് കൂടിയാണ്.
അഭിലാഷ് ജോണിനെപ്പോലെ കഴിവും ആര്‍ജവവുമുള്ള ചെറുപ്പക്കാര്‍ ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.